പത്തനംതിട്ട: ജില്ലയ്ക്ക് ഇന്ന് 39 വയസ് തികയുന്നു. 1982 നവംബർ ഒന്നിന് സംസ്ഥാനത്തെ പതിമൂന്നാമത്തെ ജില്ലയായിട്ടാണ് പത്തനംതിട്ട രൂപീകൃതമായത്. കേരളപ്പിറയും ജില്ലാപ്പിറവയും പത്തനംതിട്ടക്കാർക്ക് ഒന്നിച്ചാണ്. പത്തനംതിട്ടയുടെ എം.എൽ.എ ആയിരുന്ന കെ.കെ.നായർ, കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ പിന്തുണയ്ക്കുന്നതിന് പ്രത്യുപകരമായി ലഭിച്ചതാണ് ജില്ല. ജില്ലയുടെ പിറന്നാൾ എത്തുമ്പോൾ കെ.കെ.നായരെ കൂടിയാണ് കൂടിയാണ് പത്തനംതിട്ടക്കാർ അനുസ്മരിക്കുന്നത്.
പ്രളയത്തെയും കൊവിഡിനെയും മറികടന്ന്
യൗവന ദശയിലെ പ്രളയത്തെയും കൊവിഡ് മഹാമാരിയെയും അതിജീവിക്കാനുള്ള ശ്രമങ്ങളാണ് നാട്ടിൽ നടക്കുന്നത്. 2013 ദേശീയ കണക്കു പ്രകാരം ദാരിദ്ര്യം കുറഞ്ഞ രാജ്യത്തെ ജില്ലകളിലൊന്നാണ് പത്തനംതിട്ട. 1.17 ശതമാനമാണ് ജില്ലയിലെ ദരിദ്രരുടെ കണക്ക്. മലയോര ജില്ലയിൽ വികസനത്തിന് വേഗത പോരെന്ന വിമർശനം നിലനിൽക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ വൻകിട പദ്ധതികളൊന്നും ജില്ലയ്ക്ക് ലഭിച്ചില്ല. സാംസ്കാരിക, വിനോദ സഞ്ചാര മേഖലകളിലാണ് വികസന സാദ്ധ്യതകൾ എന്ന് പൊതു നിഗമനമുണ്ട്. കർഷകർ വിലയിടിവിനെ അഭിമുഖീകരിക്കുന്നു. കാലം തെറ്റിയ മഴ കൃഷിക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. രാഷ്ട്രീയ രംഗം പതിവ് വലതു സ്വഭാവം കൈവിട്ട് പൂർണമായും ഇടതുപക്ഷത്തേക്ക് ചാഞ്ഞത് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെയാണ്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന ജില്ലയുടെ ജൻമദിനത്തിലാണ് വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |