ചാരുംമൂട്: കോൺഗ്രസ് ബ്ളോക്ക് എക്സിക്യുട്ടീവ് കമ്മിറ്റിയംഗം റെനി തോമസിനെ സി.പി.എം പ്രവർത്തകർ പൊലീസ് ജീപ്പിൽ വച്ച് മർദ്ദിച്ചുവെന്ന പരാതി കള്ളക്കഥയാണെന്ന് പാർട്ടി ചാരുംമൂട് ഏരിയാ സെക്രട്ടറി ബി.ബിനു പത്രസമ്മേളനത്തിൽ പറഞ്ഞു.
താമരക്കുളം പച്ചക്കാട് ജംഗ്ഷനിൽ സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കൊടി തോരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇത് റെനി തോമസിന്റെ കടയ്ക്ക് ഒരു മറവും ഉണ്ടാക്കും വിധമല്ല സ്ഥാപിച്ചിട്ടുള്ളത്. റെനി തോമസ്
കൊടി തോരണങ്ങൾ എടുത്തു മാറ്റുന്നതായുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ് പൊലീസ് ജീപ്പിലെ മർദ്ദനകഥ പറഞ്ഞ് ആശുപത്രിയിൽ കഴിയുന്നത്.
റെനിയുടെയും ഡി.സി.സി അംഗം പി.രഘുവിന്റെയും നേതൃത്വത്തിലാണ് അതിക്രമങ്ങൾ നടന്നത്. പാർട്ടിയുടെ കൊടിതോരണങ്ങൾ എടുത്തു കളഞ്ഞതിനാണ് റെനിയെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ സമയം പൊലീസുമായി സംസാരിക്കുവാനാണ് പാർട്ടി പ്രവർത്തകർ അവിടേയ്ക്കെത്തിയതെന്നും പ്രവർത്തകർ ആരെയും മർദ്ദിച്ചിട്ടില്ലെന്നും ബിനു പറഞ്ഞു.
വയ്യാങ്കര ടൂറിസം പദ്ധതി പ്രദേശത്തേക്കുള്ള വഴിയുടെ നിർമ്മാണം തടസപ്പെടുത്തിയതിനാണ് റെനി തോമസിനെ സി.പി.എമ്മിൽ നിന്നും പുറത്താക്കിയത്. കഴിഞ്ഞ കുറെ നാളുകളായി റെനിയും കോൺഗ്രസുകാരും പാർട്ടി പ്രവർത്തകർക്കെതിരെ അതിക്രമം കാട്ടുന്നുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും ബിനു ആരോപിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.രാജൻ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്
എം.കെ.വിമലൻ , ഡി.വൈ.എഫ്.ഐ ചാരുംമൂട് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ.ബിനു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |