തിരുവനന്തപുരം: നോക്കുകൂലിക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട സർക്കാർ നടപടികളും വിവാദങ്ങളുടെ നിജസ്ഥിതിയും ഹൈക്കോടതിയെ ബോദ്ധ്യപ്പെടുത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെ ജോലിഭാരം ലഘൂകരിക്കുന്നതിനായി ചാക്കുകളുടെ ഭാരം 75ൽ നിന്ന് 55 കിലോയും സ്ത്രീകളെടുക്കുന്ന ചുമടുകളുടെ പരമാവധിഭാരം 35 കിലോ ആക്കിയും കുറയ്ക്കുന്നതിനുള്ള കേരള ചുമട്ടുതൊഴിലാളി നിയമഭേദഗതിയുൾപ്പെടെ തൊഴിലാളികളുമായി ബന്ധപ്പെട്ട അഞ്ച് ബില്ലുകളുടെ ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നോക്കുകൂലിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമർശമുണ്ടായത് പലപ്പോഴും പത്രമാദ്ധ്യമങ്ങളിൽ വന്ന തെറ്റായ വാർത്തകളുടെ അടിസ്ഥാനത്തിലാണ്. ഇക്കാര്യത്തിൽ കോടതിയെ വസ്തുതകളും യാഥാർത്ഥ്യവും ബോദ്ധ്യപ്പെടുത്തും. തുമ്പയിൽ വി.എസ്.എസ്.സിയിലേക്ക് കൊണ്ടുവന്ന യന്ത്രസാമഗ്രികൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട നോക്കുകൂലി വിവാദം ചുമട്ടുതൊഴിലാളികളുണ്ടാക്കിയതല്ല. അവിടെ പ്രാദേശികമായി ഉണ്ടായ തർക്കമാണ്. എന്നാൽ ചുമട്ടുതൊഴിലാളികൾക്കെതിരായിരുന്നു പ്രചാരണങ്ങൾ.
ജോലി ചെയ്യാതെ കൂലി വാങ്ങുന്നത് അപമാനം ഉണ്ടാക്കുന്നത് തന്നെയാണ്. അതിനെതിരെ നിലവിൽ നിയമമുണ്ട്. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികളുടെ ലേബർ രജിസ്‌ട്രേഷൻ കാർഡ് റദ്ദാക്കും. തൊഴിലുടമക്കെതിരെ അക്രമം നടത്തിയാൽ അവരെ പൊലിസിന് കൈമാറും. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നോക്കുകൂലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം- 13,കോട്ടയം- 3 എറണാകുളം-1 എന്നിങ്ങനെ ലേബർ കമ്മിഷണർക്ക് 17പരാതികളാണ് ലഭിച്ചത്.
ക്ഷേമനിധി ബോർഡുകളുടെ ആനുകൂല്യം കാലാനുസൃതമായി വർദ്ധിപ്പിക്കുന്നത് അതത് ബോർഡ് യോഗങ്ങളിൽ പരിഗണിച്ച് തീരുമാനിക്കും. സമാനസ്വഭാവമുള്ള ബോർഡുകൾ ഏകീകരിച്ച് നടത്തിപ്പ് ചെലവ് കുറയ്ക്കണമെന്ന നിർദ്ദേശം ട്രേഡ് യൂണിയനുകളുമായി ആലോചിച്ച് തീരുമാനമെടുക്കും. ക്ഷേമനിധിയിൽ എല്ലാ തൊഴിലാളികളുടെയും അംഗത്വം ഉറപ്പാക്കുന്നതിന് ട്രേഡ് യൂണിയനുകൾ മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |