കൊച്ചി: വിശ്വസുന്ദരികളാകാൻ കൊതിച്ച യുവതികൾ. സൗന്ദര്യമത്സര റാമ്പുകളിൽ ഒരുപടി മുന്നിലെത്താൻ മത്സരിച്ചവർ. പക്ഷേ, 2019ലെ മിസ് കേരള മത്സരം അൻസിയെയും അഞ്ജനയെയും കൂടപ്പിറപ്പുകളെപ്പോലെ അടുപ്പിച്ചു. കൊവിഡ് കാലത്താണ് ഇവരുടെ കൂട്ടുകെട്ടിന്റെ ആഴമേറിയത്. ഒന്നിച്ചുള്ള യാത്രകളും സൗന്ദര്യ മത്സരങ്ങൾക്കായി ഒന്നിച്ച് തയ്യാറെടുപ്പുകളും നടത്തി. ഒടുവിൽ മരണത്തിന്റെ റാമ്പിലേക്കും ഇരുവരും ഒന്നിച്ച് നടന്നുപോയി.
ആത്മവിശ്വാസമായിരുന്നു അൻസിയുടെയും അഞ്ജനയുടെയും കരുത്ത്. 2019ലെ മിസ് കേരള മത്സരത്തിന് ശേഷം അൻസി പറഞ്ഞതും അതുതന്നെ.
21 പേരാണ് അന്ന് മത്സരത്തിന് അണിനിരന്നത്. എല്ലാവരും മികച്ചവർ. റാമ്പിൽ ആത്മവിശ്വാസത്തോടെ നൽകിയ മറുപടികളാണ് വിജയത്തിലേക്ക് നയിച്ചതെന്നായിരുന്നു അൻസി പിന്നീട് പറഞ്ഞത്. ലോകത്തെ തന്നെ മാറ്റിമറിക്കുന്ന യുദ്ധങ്ങൾക്ക് ഒരു പെണ്ണ് കാരണമാകുന്നെങ്കിൽ അത് എന്തുകൊണ്ടായിരിക്കുമെന്ന ചോദ്യത്തിനു മുന്നിലും അൻസി പതറിയില്ല. ഭൂമി നിലനിൽക്കുന്നത് സ്ത്രീ എന്ന സങ്കല്പത്തിലായിരിക്കെ, സ്ത്രീ ഇല്ലാതെ ഈ മണ്ണിന് എന്താണ് പ്രസക്തി എന്നായിരുന്നു മറുപടി. വീട്ടുകാരെപോലും അറിയിക്കാതെയാണ് അൻസി മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് റാണിയായത്. ആയുർവേദ ഡോക്ടറായ അഞ്ജന മോഡലിംഗിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |