കടത്തിനുപയോഗിക്കുന്നത് മോഷ്ടിച്ച്രൂപമാറ്റം വരുത്തിയ ലോറികൾ
പെരിന്തൽമണ്ണ: ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ 205 കിലോഗ്രാം കഞ്ചാവ് പെരിന്തൽമണ്ണ പൊലീസ് പിടികൂടി. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയോളം രൂപ വില മതിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ്(25), കുനിയംപുത്തൂർ സ്വദേശി മുരുകേശൻ(48), ആലുവ സ്വദേശി പുത്തൻമാളിയേക്കൽ നൗഫൽ എന്ന നാഗേന്ദ്രൻ (48) എന്നിവരെ അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ ടൗണിൽ നിന്നും മോഷണം പോയ ലോറി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ്അന്തർസംസ്ഥാന കഞ്ചാവ് മാഫിയാ സംഘത്തിലേക്കെത്തിയത്. മോഷ്ടിച്ച് രൂപമാറ്റം വരുത്തിയ ലോറികൾ കഞ്ചാവുകടത്തിന് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ആഗസ്റ്റ് ഏഴിന് പെരിന്തൽമണ്ണ സവിത തീയേറ്ററിന് സമീപം റോഡരികിൽ നിറുത്തിയിട്ട ലോറി മോഷണം പോയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മധുക്കര സ്വദേശി മുഹമ്മദ് ആഷിഖിന് മോഷണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞു. ഇയാൾ നേരത്തെ തൃശ്ശൂർ പട്ടിക്കാട് സ്റ്റേഷൻ പരിധിയിലെ ലോറി മോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ്. നിരീക്ഷണത്തിനൊടുവിൽ കോയമ്പത്തൂർ സേലം ഹൈവേയിൽ വച്ച് കാറിൽ സഞ്ചരിക്കുകയായിരുന്നആഷിഖിനെയും നൗഫലിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പെരിന്തൽമണ്ണയിലെത്തിച്ചു. കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതികൾ കഞ്ചാവ് ലോറിക്ക് എസ്കോർട്ടായി മുന്നിൽ വരികയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ മനസ്സിലായി. തുടർന്ന് പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ വച്ച് ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മുരുകേശനെ അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണയിൽ നിന്നും മോഷ്ടിച്ച ലോറി രൂപമാറ്റം വരുത്താനായി കൊടുത്തിട്ടുണ്ടെന്ന് ആഷിഖ് സമ്മതിച്ചു. കോയമ്പത്തൂരിലെ രഹസ്യകേന്ദ്രങ്ങളിൽ വച്ചാണ് മോഷ്ടിച്ച ലോറികൾ രൂപമാറ്റം വരുത്തുന്നതും വ്യാജ നമ്പർ പ്ലേറ്റ് വയ്ക്കുന്നതും.
ഒഡീഷയിൽ നിന്ന് കിലോഗ്രാമിന് 3,000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങുന്നത്. നൗഫലിന്റെ പേരിൽ പാലക്കാട് ആലത്തൂർ സ്റ്റേഷനിലും തിരുവല്ല എക്സൈസിലും സ്പിരിറ്റ് കള്ളക്കടത്ത് കേസുകളും തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ കഞ്ചാവുകേസും നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |