കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം മനയത്ത് വിജിത്ത് കൊലക്കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. ഒറീസ സ്വദേശി നബ്ബാ മാലിക്കിനെയാണ് (28) മതിലകം എസ്.ഐ വിമലിന്റെ നേതൃത്വത്തിലുള്ള സംഘം ഒറീസയിൽ നിന്ന് പിടികൂടിയത്. 2019 സെപ്തംബർ 26ന് ആയിരുന്നു സംഭവം. പടിഞ്ഞാറെ വെമ്പല്ലൂർ ചന്ദന സ്വദേശി മനയത്ത് വിജിത്തിനെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഒറീസക്കാരായ അഞ്ചംഗ സംഘം നാട്ടിൽ നിന്ന് അപ്രത്യക്ഷമായതറിഞ്ഞതോടെ വിജിത്തിന്റെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള കട്ടൻബസാർ വാട്ടർ ടാങ്ക് പരിസരത്തേക്ക് തെരച്ചിലെത്തുന്നത്. റോഡിൽ നിന്ന് അഞ്ഞൂറ് മീറ്ററോളം നീങ്ങി ഒറ്റമുറി ഷെഡ്ഡിലാണ് ഒറീസക്കാർ താമസിച്ചിരുന്നത്. തോടും കുളങ്ങളും കാടുമായി വിജനമായ പറമ്പിലെ തെരച്ചിലിനൊടുവിലാണ് തെങ്ങിന്റെ ചുവട്ടിൽ ഈച്ചകൾ വട്ടമിട്ട് പറക്കുന്നത് വിജിത്തിന്റെ ബന്ധുവിന്റെ ശ്രദ്ധയിൽപെടുന്നത്.
സംശയം തോന്നി നോക്കിയപ്പോൾ ബ്ലാങ്കറ്റിൽ കെട്ടി എന്തോ വെച്ചിരിക്കുന്ന പോലെയാണ് തോന്നിയത്. മതിലകം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഭൂഗോളത്തിന്റെ ആകൃതിയിൽ കെട്ടിയിരിക്കുന്ന വിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഒറീസക്കാരുടെ കൂടെ വിജിത്ത് പണിക്ക് സഹായിയായി പോയിരുന്നു. പൈസയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുഖ്യപ്രതി തൂഫാൻ മാലിക്കാനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |