കൊച്ചി: കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. പീറ്റർ മാലിപ്പറമ്പിൽ നൽകിയ ഹർജിയിൽ ഈ ആവശ്യം അപകടകരമാണെന്നും നാളെ താൻ അദ്ധ്വാനിച്ച് നേടിയ നോട്ടിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് പറയും പോലെയാണിതെന്ന് ഹർജി പരിഗണിച്ച ജസ്‌റ്റിസ് എൻ. നാഗേഷ് ഇതെക്കുറിച്ച് പരാമർശിച്ചു.
എന്നാൽ ഹർജി ന്യായമാണെന്ന് പീറ്റർ മാലിപ്പറമ്പിന് വേണ്ടി ഹാജരായ അഡ്വ. അജിത് ജോയി വാദിച്ചു. റിസർവ് ബാങ്ക് നിയമങ്ങളനുസരിച്ചാണ് ഗാന്ധിയുടെ ചിത്രം നോട്ടിൽ പതിപ്പിച്ചത്. എന്നാൽ യാതൊരു നിയമ പരിരക്ഷയുമില്ലാതെയാണ് കൊവിഡ് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ പറയുന്നു.
ഒരാൾ സ്വകാര്യമായി ആശുപത്രിയിൽ നിന്നെടുക്കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ എന്തിനെന്നും ഫോട്ടോ ഒഴിവാക്കണമെന്നുമാണ് ഹർജിക്കാരൻ ചോദിച്ചത്. കേസിൽ കേന്ദ്ര സർക്കാർ സത്യവാങ്‌മൂലം സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതോടെ വാദം നവംബർ 23ലേക്ക് മാറ്റിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |