ഏറ്റവും ഇളയ സഹോദരനായിരുന്നു കണ്ണൻ. (പി.സി. വിനോദ്). ഒരു വർഷം മുമ്പാണ് ജീവിതത്തിൽ നിന്നും മടങ്ങിയത്. മികച്ച ചിത്രകാരനായിരുന്നു. ചെറുപ്പത്തിലേ വർണ്ണചോക്കുകൾ കൊണ്ടു ചുവരുകളിൽ ചിത്രങ്ങൾ വരച്ചു. മരങ്ങളിൽ ശില്പങ്ങൾ മെനഞ്ഞു. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ചേർന്നു. 'പെയിന്റിംഗ്" ആയിരുന്നു ഐച്ഛികവിഷയം. അന്ന് ആധുനികതയുടെ പൂക്കാലമായിരുന്നു. 'സംക്രമണം" പോലെയുള്ള ലിറ്റിൽ മാഗസിനുകളിൽ കണ്ണൻ ഇലസ്ട്രേഷൻ നടത്തി. അക്കാലത്ത് ധാരാളം പെയിന്റിംഗുകളും വരച്ചു. അടൂർ ഗോപാലകൃഷ്ണനെ പോലുള്ളവർ കണ്ണന്റെ പെയിന്റിംഗിനെ പരാമർശിച്ചിട്ടുണ്ട്.
പഠനം കഴിഞ്ഞപ്പോൾ വീട്ടിൽ സ്ക്രീൻ പ്രിന്റിംഗും പരസ്യകലയും തുടങ്ങി. ആവേശകരമായ തുടക്കമായിരുന്നു. മികച്ച അഭിനന്ദനങ്ങൾ നേടി. സാവധാനം ഈ പ്രസ്ഥാനം കൊല്ലത്തേക്ക് മാറ്റി. യാതൊരു പരസ്യവും ഇല്ലാതെ കണ്ണന്റെ സ്ഥാപനം (ഇംപ്രഷൻസ്) കൊല്ലത്ത് പെട്ടെന്ന് അറിയപ്പെട്ടു. അഭിജാത സൗന്ദര്യമായി ആ സ്ഥാപനം വളർന്നു. തുടർന്ന് കണ്ണൻ മികച്ചൊരു പ്രസും വാങ്ങി. പക്ഷേ അപ്പോഴേക്കും പെയിന്റിംഗ് അവൻ അവസാനിപ്പിച്ചു കഴിഞ്ഞിരുന്നു. ബ്രഷ് വിജനതയിൽ ഉപേക്ഷിച്ചു.
സാവധാനം സാവധാനം കണ്ണൻ അങ്ങനെ കടയിൽ പോകാതെയായി. ചിലപ്പോൾ വൈകുന്നേരങ്ങളിൽ പോകും. മെല്ലെ കൊല്ലത്തെ സ്ഥാപനം അപ്രത്യക്ഷമായി. കലയോട് അവൻ പൂർണമായും നീരസം കാട്ടുകയായിരുന്നു. എന്നാൽ വായന ഉണ്ടായിരുന്നു. ജീവിതത്തെ സ്നേഹിച്ചു.
ഒക്ടോബർ 26ലെ വെളുപ്പിന് നടക്കുവാൻ പോകാനായി എഴുന്നേൽക്കുകയായിരുന്നു. പക്ഷേ, കട്ടിലിൽ തന്നെ കുഴഞ്ഞുവീണു. പ്രിയപ്പെട്ട ആ ജീവൻ തുറന്നിട്ട സ്വർഗവാതിലിലേക്ക് ഒരു കിളിആയി പറന്നുപോയി.
(ലേഖകന്റെ ഫോൺ: 9495350909)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |