തൃശൂർ: എം.ജി സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാർത്ഥിനിയുടെ പരാതി പെട്ടെന്ന് തീർപ്പാക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും സമരത്തിൽനിന്ന് പിന്മാറണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്. നീതി ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യും. കൊവിഡ് ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാൻ വരാത്തത്. വിദ്യാർത്ഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങൾ കണ്ട് സർവകലാശാലാ അധികൃതർ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിരുന്നതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി, ലാബ്, ഹോസ്റ്റൽ സംവിധാനങ്ങളുൾപ്പെടെ പശ്ചാത്തല സൗകര്യങ്ങൾ നൽകാമെന്നും താൻ തന്നെ ഗൈഡായി പ്രവർത്തിക്കാമെന്നും വൈസ് ചാൻസലർ ഉറപ്പുകൊടുക്കുകയും ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും കുറിപ്പിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |