നാലുഭാഷകളിൽ നൃത്തസംവിധാനം ഒരുക്കിയ പ്രശസ്ത കൊറിയോഗ്രാഫർ കൂൾ ജയന്ത് ഒാർമയായി
തമിഴിലെ പ്രശസ്ത നൃത്ത സംവിധായകനായിരുന്ന സുന്ദരം മാസ്റ്ററുടെയും മക്കളായ രാജു സുന്ദരത്തിന്റെയും പ്രഭുദേവയുടെയും ശിഷ്യൻ. ആ വിലാസമായിരുന്നു രണ്ടര പതിറ്റാണ്ടുമുൻപ് ജയരാജ് എന്ന ചെന്നൈ സ്വദേശിയായ ചെറുപ്പക്കാരന്. കാതൽദേശം എന്ന ചിത്രത്തിന് എ.ആർ. റഹ്മാന്റെ സംഗീതത്തിൽ മുസ്തഫാ മുസ്തഫാ എന്ന ഗാനത്തിന് നൃത്ത സംവിധാനം ഒരുക്കിയപ്പോൾ ജയരാജ് സ്വയം പേര് പരിഷ്കരിച്ച് കൂൾ ജയന്ത് എന്നാക്കി .പേരുകൊണ്ട് മാത്രമല്ല ഗംഭീരമായ നൃത്ത ചുവടുകൊണ്ടും തെന്നിന്ത്യൻ സിനിമാലോകത്തും മലയാളത്തിലും കൂൾ ജയന്ത പ്രിയ നൃത്ത സംവിധായകനായി മാറി. ''എപ്പോഴും സന്തോഷവാനാണ്. പേരു പോലെ കൂൾ.ഒരുപാട് തമാശകൾ പറയും. ചിരിക്കുന്ന മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളുവെന്ന് പ്രശസ്ത നൃത്ത സംവിധായിക കുമാർ ശാന്തി ഒാർക്കുന്നു. പ്രിയ സഹപ്രവർത്തകന്റെ മരണം വിശ്വസിക്കാൻ ആർക്കും കഴിയുന്നില്ല. മരിക്കാൻ പ്രായമായിട്ടില്ലെന്ന് എല്ലാവരും ഒരേപ്പോലെ കരുതുന്നു.അടിപൊളി പാട്ടുകളുടെ നൃത്ത സംവിധായകൻ എന്നാണ് കൂൾ ജയന്ത് തെന്നിന്ത്യൻ സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്. മിക്ക പാട്ടിലും ഒരു ഷോട്ടിൽ കൂൾ ജയന്ത് പ്രത്യക്ഷപ്പെടും. അതാണ് കൂൾ ജയന്ത് സ്റ്റൈൽ.
തമിഴ്, മലയാളം, കന്നട, തെലുങ്ക് ഭാഷകളിലായി നാനൂറിൽപ്പരം സിനിമകൾക്ക് നൃത്തസംവിധാനം ഒരുക്കി.കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച് കതിൽ സംവിധാനം ചെയ്ത കാതൽ ദേശം ആണ് ആദ്യ സിനിമ. മുസ്തഫാ മുസ്തഫാ ഡോണ്ട് വെറി മുസ്തഫാ എന്ന ഗാനം സൂപ്പർഹിറ്റായപ്പോൾ കൂൾ ജയന്ത് എന്ന കൊറിയോഗ്രാഫർ മലയാളിക്കും പരിചിതമായി.
കലാഭവൻ മണി നായകനായി അഭിനയിച്ച ബാംബൂ ബോയ്സാണ് മലയാളത്തിൽ ആദ്യ സിനിമ.ആകാശത്തിലെ പറവകൾ, മയിലാട്ടം, കല്യാണക്കുറിമാനം, അണ്ണാറക്കണ്ണനും തന്നാലായതും, ചെറിയ കള്ളനും വലിയ പൊലീസും, പാച്ചുവും കോവാലനും, ഏഴാം സൂര്യൻ, മായാവി, കൊന്തയും പുണൂലുംഎന്നിവയാണ് മലയാളത്തിൽ നൃത്തസംവിധാനം ഒരുക്കിയ പ്രധാന ചിത്രങ്ങൾ. കരിമാടിക്കുട്ടനിലെ െെകക്കൊട്ടുപെണ്ണേ, മായാവിയിലെ മുറ്റത്തെ മുല്ലേ ചൊല്ലു എന്നീ ഗാനങ്ങളുടെ നൃത്തചുവടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാർജാര ഒരു കല്ലുവച്ച നുണയാണ് മലയാളത്തിൽ അവസാനം നൃത്തസംവിധാനം നിർവഹിച്ച ചിത്രം ആറുമാസം മുൻപാണ് കാൻസർ ബാധിതനാണെന്ന് കൂൾ ജയന്ത് തിരിച്ചറിയുന്നത്. രക്ഷിക്കാൻ കഴിയില്ലെന്നും സമയം കടന്നുപോയിയെന്നും ഡോക്ടർ അറിയിച്ചു. അപ്പോഴും കൂൾ ജയന്ത് ചിരിച്ചു. ഇന്നലെ ആ ചിരി എന്നന്നേക്കുമായി മാഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |