തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നബാർഡ് നിർദ്ദേശ പ്രകാരം കേരള ബാങ്ക് നിയോഗിച്ച ഉദ്യോഗസ്ഥൻ മുൻ ജീവനക്കാരനിൽ നിന്നും തെളിവെടുപ്പ് നടത്താതെ റിപ്പോർട്ട് അയച്ചതായി പരാതി. കരുവന്നൂർ ബാങ്ക് മുൻ ജീവനക്കാരൻ എം.വി. സുരേഷിന്റെ പരാതിയെ തുടർന്ന് നബാർഡ് കേരള ബാങ്കിന് നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന് സുരേഷിൽ നിന്നും തെളിവെടുക്കാനായി ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. എന്നാൽ രണ്ട് ദിവസമായി ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അറിയിക്കാമെന്നായിരുന്നു പറഞ്ഞതെന്നും തെളിവെടുക്കാതെ റിപ്പോർട്ട് നൽകിയതിനെതിരെ നബാർഡ് എം.ഡി.ക്ക് ഉടൻ പരാതി നൽകുമെന്നും സുരേഷ് പറഞ്ഞു. വെള്ളിയാഴ്ച തെളിവെടുക്കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോൾ താൻ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന മറുപടിയാണ് നൽകിയത്.
നബാർഡുമായി സുരേഷ് ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് എം.ഡിക്ക് പരാതി നൽകാൻ നിർദ്ദേശം നൽകുകയായിരുന്നു. നബാർഡ് നൽകുന്ന ഫണ്ടും ഡെപ്പോസിറ്റിന്റെ 20 ശതമാനവും കാർഷികാവശ്യങ്ങൾക്ക് മാത്രമേ നൽകാവൂ എന്നാണ് നിർദ്ദേശം. എന്നാൽ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഈ രണ്ട് ഫണ്ടും കമ്മിഷൻ വാങ്ങിയും ബിനാമി ലോണുമായി വകമാറ്റുകയാണ് ചെയ്തതെന്നാണ് ആക്ഷേപം. ഇതിനെതിരെയാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും നബാർഡിനും സുരേഷ് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |