ആലപ്പുഴ: പിടിവിടാതെ കൊവിഡും വെള്ളപ്പൊക്കവും ആശങ്ക വർദ്ധിപ്പിക്കുന്നതിനിടെ പിന്നാലെയുണ്ട് നോറോ വൈറസ് ഭീതിയും. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ രോഗ ഭീഷണി കൂടുതലാണ്.
ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിനുണ്ടാകുന്ന വീക്കത്തെ തുടർന്ന് കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമായേക്കാം. രോഗബാധയുള്ള വ്യക്തികളിൽ നിന്നും വിസർജ്യം, ഛർദ്ദിൽ എന്നിവ വഴിയും വൈറസ് പടരും. രോഗം വളരെവേഗം വ്യാപിക്കുമെന്നതിനാൽ ഏറെ ശ്രദ്ധിക്കണം.
ലക്ഷണം
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന
രോഗം ബാധിച്ചാൽ
ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ കുടിക്കണം. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ടുദിവസം വരെ വൈറസ് പടരാൻ സാദ്ധ്യതയുള്ളതിനാൽ ഇതിന് ശേഷമേ പുറത്തിറങ്ങാവൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. പരിസര - വ്യക്തി ശുചിത്വം പാലിക്കുക
2. കൈകൾ സോപ്പുപയോഗിച്ച് കഴുകുക
3. മൃഗങ്ങളുമായി ഇടപഴകുന്നവർ ശ്രദ്ധിക്കണം
4. ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക
5. പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |