മുംബയ്: ഐ സി സി ടി ട്വന്റി ലോകകപ്പിൽ തയ്യാറാക്കിയ പിച്ചുകൾക്കെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ ക്യാപ്ടൻ സുനിൽ ഗവാസ്കർ.ലോകകപ്പിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് എതിർ ടീമിനെ അപേക്ഷിച്ച് കൂടുതൽ മുൻതൂക്കം ലഭിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിന്റെ സമയമാകുമ്പോൾ പ്രത്യക്ഷപ്പെടുന്ന ഈർപ്പം ആയിരുന്നു വില്ലൻ. പാകിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും ഇന്ത്യ തോൽക്കാൻ പ്രധാന കാരണം പിച്ചിലെ ഈ ഈർപ്പം തന്നെയായിരുന്നു.
ലോകകപ്പ് പോലുള്ള വലിയൊരു ടൂർണമെന്റിൽ ഒരു ടീമിന് ഇത്തരത്തിലുള്ള മുൻതൂക്കം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഐ സി സിക്ക് കഴിയുമായിരുന്നുവെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു. കമന്റേറ്റർമാരുടെ അഭിപ്രായത്തിൽ ഓസ്ട്രേലിയ ന്യൂസിലാൻഡ് ഫൈനലിൽ പിച്ചിലെ ഈർപ്പം മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് കുറവായിരുന്നുവെന്നും എന്നാൽ ഗ്രൂപ്പ് മത്സരങ്ങളിൽ ഇതായിരുന്നില്ല അവസ്ഥയെന്നും ഗവാസ്കർ വ്യക്തമാക്കി.
ചിലപ്പോൾ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിക്കില്ലെങ്കിലും ലോകകപ്പ് പോലുള്ള വലിയ വേദികളിൽ ടീമുകളുടെ പ്രകടനത്തെക്കാളും ടോസിന് പ്രാധാന്യം വരുന്ന സാഹചര്യം ഒഴിവാക്കാൻ ഇനിമേലെങ്കിലും ഐ സി സി ശ്രദ്ധിക്കണമെന്ന് ഗവാസ്കർ സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |