കോഴിക്കോട്: ആൺ പെൺ വ്യത്യാസങ്ങളൊന്നുമില്ലാതെ തന്നെ കുട്ടികൾക്ക് വസ്ത്രം ധരിക്കാൻ കഴിയണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. അദ്ധ്യാപകർക്കും ഏറ്റവും സൗകര്യപ്രദമായ വസ്ത്രം ധരിച്ച് ക്ളാസുകളിൽ എത്താനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും സതീദേവി വ്യക്തമാക്കി.
സംസ്ഥാനത്തെ കോളേജുകളിൽ അദ്ധ്യാപകർ ഏത് വസ്ത്രം ധരിക്കണമെന്ന നിബന്ധനയില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ മുൻപ് വ്യക്തമാക്കിയിരുന്നു. ചില കോളേജുകൾ അദ്ധ്യാപികമാർക്ക് സാരി നിർബന്ധമാക്കിയതിൽ വിമർശനം ഉയർന്നതോടെയാണ് സർക്കാർ ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപികമാർക്ക് ചുരിദാറോ മറ്റ് വസ്ത്രങ്ങളോ ധരിക്കാമെന്ന് പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ കേരള സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നതോടെ 2014ൽ പുതിയ സർക്കുലറും ഇറക്കി. അദ്ധ്യാപികമാരുടെമേൽ യാതൊരു വിധത്തിലുള്ള ഡ്രസ് കോഡുകളും അടിച്ചേൽപ്പിക്കരുതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉത്തരവും സർക്കുലറും. എന്നാൽ ഉത്തരവ് ഇറങ്ങി വർഷങ്ങളായിട്ടും സാരി നിർബന്ധമാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഇപ്പോഴും പരാതികൾ ഉയരുന്നുണ്ട്.
വിദ്യാർത്ഥികൾക്ക് യൂണിഫോം എന്നപോലെ സ്വകാര്യ സ്കൂളുകളിൽ അദ്ധ്യാപികമാർക്ക് സാരി നിർബന്ധമാക്കുന്നതായി വ്യാപകമായാണ് പരാതികൾ ഉയരുന്നത്. കൊടുങ്ങല്ലൂരിലെ ഒരു കോളേജിനെതിരെ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |