മുംബയ്: എൻ.സി.ബി മുംബയ് സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെയ്‌ക്കെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയുടെ സംഘാടകനായ കാഷിഫ് ഖാനും സമീർ വാങ്ക്ഡെയും തമ്മിൽ അടുത്തബന്ധമാണെന്നും ലഹരിപ്പാർട്ടിയിൽ പലരെയും കുടുക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടിരുന്നുവെന്നും മാലിക് ആരോപിച്ചു. കാഷിഫ് ഖാനെ സംരക്ഷിക്കുന്നത് സമീർ വാങ്ക്ഡെയാണെന്നും മാലിക് പറഞ്ഞു.
എൻ.സി.ബി സാക്ഷി കെ.പി. ഗോസാവിയും ആഡംബര പാർട്ടിയെക്കുറിച്ച് എൻ.സി.ബിക്ക് വിവരം നൽകിയ ഡൽഹിയിൽ നിന്നുള്ള ആളും തമ്മിൽ നടന്ന ചാറ്റിന്റെ വിശദാംശങ്ങളും നവാബ് മാലിക് പുറത്തുവിട്ടു. ലഹരിപ്പാർട്ടിക്ക് പങ്കെടുക്കാൻ പോകുന്നവരെ കുടുക്കാൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നുവെന്നാണ് ഈ ചാറ്റുകൾ തെളിയിക്കുന്നത്. സമീർ വാങ്ക്ഡെയുടെ സ്വകാര്യ ആർമിയാണ് ഇവർ. അദ്ദേഹത്തിന് ഇത് സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.
കാഷിഫ്ഖാനെതിരെ വ്യാജരേഖ ചമച്ചതിന് കേസുകളുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് എൻ.സി.ബി അദ്ദേഹത്തെ സംരക്ഷിക്കുന്നത്. എന്തുകൊണ്ടാണ് ഇയാളെ ചോദ്യം ചെയ്യാത്തത്.- മാലിക് ചോദിച്ചു.
ആഡംബരക്കപ്പലിൽ പാർട്ടി സംഘടിപ്പിച്ചവർ മഹാരാഷ്ട്ര മന്ത്രി അസ്‌ലം ഷെയ്ഖിനെയും മറ്റ് മന്ത്രിമാരുടെ മക്കളെയും പാർട്ടിയിൽ പങ്കെടുപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നുവെന്ന് മന്ത്രി നവാബ് മാലിക് നേരത്തെ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |