തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്ക് പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിക്ക് മൂന്നു ദിവസം മാത്രം ശേഷിക്കേ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് പരാതി. ഒരേസ്ഥലത്ത് മൂന്നുവർഷം പൂർത്തിയാക്കുന്നവരെയാണ് പരിഗണിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരുന്നാൽ അർഹരായവർക്ക് സ്ഥലംമാറ്റം ലഭിക്കില്ല. പലർക്കും നിലവിലെ സ്ഥലങ്ങളിൽ തുടരാനുമാവും. കഴിഞ്ഞവർഷം സമാനമായ വീഴ്ചയുണ്ടായതിനെ തുടർന്ന് ചില ഡോക്ടർമാർ കോടതിയെ സമീപിച്ചിരുന്നു. ഇക്കുറി ഇത്തരം പ്രശ്നങ്ങളുണ്ടാകരുതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയെങ്കിലും പാലിക്കപ്പെട്ടില്ലെന്നാണ് പരാതി.
ഈ മാസം അഞ്ചു മുതലാണ് സ്‌പാർക്കിലൂടെ അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. 20ന് അവസാനിക്കും. ഡിസംബർ 10ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച്, ജനുവരി അഞ്ചിന് പുതിയ സ്ഥലങ്ങളിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയുംവിധമാണ് സമയക്രമം. ആശുപത്രി മേധാവികൾ ഡോക്ടർമാരുടെ വിവരങ്ങൾ സ്‌പാർക്കിൽ രേഖപ്പെടുത്തിയതായുള്ള സാക്ഷ്യപത്രം കഴിഞ്ഞ സെപ്തംബർ 17ന് മുമ്പ് ജില്ലാമെഡിക്കൽ ഓഫീസർമാർക്കും ഇത് പരിശോധിച്ച് ജില്ലയിൽ മൂന്നു വർഷം പൂർത്തിയാക്കിയവരുടെ പ്രത്യേക ലിസ്റ്റു സഹിതം ജില്ലാ മെഡിക്കൽ ഓഫീസർമാർ സെപ്‌തംബർ 24ന് മുമ്പ് ആരോഗ്യ ഡയറക്ടർക്കും റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതുവരെ ഡോക്ടർമാരുടെ വിവരങ്ങളും ഒഴിവുകളും സ്‌പാർക്കിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കഴിഞ്ഞവർഷം കരട് ലിസ്റ്റിൽ വ്യാപകമായ പിശകുകൾ സംഭവിച്ചു, ലിസ്റ്റിൽ ഉൾപ്പെടാത്ത പലർക്കും അന്തിമലിസ്റ്റിൽ സ്ഥലംമാറ്റം ലഭിച്ചു. ഇത്തവണ തെറ്റ് സംഭവിച്ചാൽ ബന്ധപ്പെട്ട സ്ഥാപന മേധാവികൾക്കും ജില്ലാ അധികാരികൾക്കും എതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ആരോഗ്യ ഡയറക്ടർ മുന്നറിയിപ്പ് നൽകിയിട്ടും കാര്യമുണ്ടായില്ലെന്നാണ് ഡോക്ടർമാരുടെ പരാതി.
സ്‌പാർക്കിലും പിഴവ്
അപേക്ഷ സമർപ്പിക്കേണ്ട ആദ്യ അഞ്ചു ദിവസം സ്‌പാർക്ക് പ്രവർത്തനരഹിതമായിരുന്നു. അപേക്ഷിക്കുന്നവർക്ക് തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഓപ്പറേഷൻ തിയേറ്ററില്ലാത്ത ആശുപത്രികളിൽ സർജൻമാരുടെ ഒഴിവുണ്ടെന്നാണ് കാണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |