കോട്ടയം: കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും എ.ഡി.എമ്മിനും പിറകേ പുതിയ ജില്ലാ മെഡിക്കൽ ഓഫീസറായും വനിത എത്തിയതോടെ സർക്കാർ വകുപ്പ് മേധാവികളുടെ കസേരയിൽ കോട്ടയത്ത് വനിതാ പ്രാതിനിധ്യം കൂടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പുറമേ ആറ് നഗരസഭകളിൽ അഞ്ചിലും വനിതകൾ ചെയർപേഴ്സൺ ആണെന്നതും കോട്ടയത്തിന്റെ സവിശേഷതയാണ്.
കളക്ടർ പി.കെ.ജയശ്രീ നയിക്കുന്ന ജില്ലാ ഭരണകൂടത്തിൽ ജില്ലാ പൊലീസ് മേധാവി ശിൽപ്പയാണ്. ആരോഗ്യ വകുപ്പിന്റെ ചുമതലയിൽ പുതുതായി ചാർജെടുത്തത് ഡി.എം.ഒ .എൻ.പ്രിയയാണ് .ഇവർക്കൊപ്പം അഡീഷണൽ ജില്ലാ മജിസ്ടേട്ടായി ജിനു പുന്നുസും പ്രവർത്തിക്കുന്നു. സമീപ കാലത്ത് ആദ്യമായാണ് ജില്ലയിൽ ഡി.എം.ഒ ചുമതലയിൽ വനിത എത്തുന്നത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടതാണെങ്കിലും കൊവിഡുമായി ബന്ധപ്പെട്ടതാണെങ്കിലും വകുപ്പ് മേധാവികളുടെ യോഗം വിളിച്ചാൽ ഇവരെല്ലാം ഒത്തുകൂടും. കൂട്ടിക്കൽ ഉരുൾപൊട്ടൽ അടക്കം സമീപകാലത്ത് ജില്ലയെ പിടിച്ചുലച്ച പ്രകൃതി ദുരന്തം പരാതികൾക്ക് ഇടം നൽകാതെ മികച്ച രീതിയിൽ നേരിടാനും ഈ വനിതാ കൂട്ടായ്മക്കു കഴിഞ്ഞു.
ജില്ലാ പഞ്ചായത്ത് സാരഥി നിർമല ജിമ്മിക്കൊപ്പം കോട്ടയം , ചങ്ങനാശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, വൈക്കം നഗരസഭകളുടെ ഭരണ സാരഥ്യം വഹിക്കുന്നതും സ്ത്രീകളാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |