ബീജിംഗ്: ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നത് പരിഗണനയിലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കായിക താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ നയതന്ത്രതലത്തിൽ ഒളിമ്പിക്സ് ബഹിഷ്കരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം ഫെബ്രുവരിയിലാണ് ബീജിംഗിൽ ശീതകാല ഒളിമ്പിക്സ് നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം ബൈഡനും ഷിയും പ്രതികരിച്ചിരുന്നു. എന്നാൽ, ചൈനക്കെതിരെ നിലപാടെടുക്കാൻ ബൈഡന് മേൽ അമേരിക്കയിൽ കടുത്ത സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഷിൻജിയാംഗ് പ്രവിശ്യയിൽ ഉയിഘുർ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങളടക്കമുള്ള
ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് അമേരിക്ക നിരന്തരം അന്താരാഷ്ട്ര സംഘടനകളോട് നിരന്തരം ആവശ്യപ്പെടാറുണ്ട്.
ബീജിംഗ് ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
കായികതാരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സർക്കാർ പ്രതിനിധികൾ വിട്ടുനിൽക്കുന്ന രീതിയാവും അമേരിക്ക സ്വീകരിക്കുക. എന്നാൽ, ഇതുസംബന്ധിച്ച് ബൈഡനും ഷിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ചയുണ്ടായിട്ടില്ലെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |