പത്തനംതിട്ട : പേമാരിയിൽ ജില്ല മുഴുവൻ വെള്ളക്കെട്ടായതോടെ അപകട സാദ്ധ്യതയും വർദ്ധിക്കുകയാണ്. പ്രളയത്തിന് ശേഷം ചെളിയിൽ പുതഞ്ഞുള്ള മരണറിപ്പോർട്ട് ജില്ലയിൽ കൂടിയിരുന്നു. കൂട്ടുകാരോടൊപ്പം വെള്ളത്തിൽ ചാടിയും മീൻപിടിച്ചും ആഘോഷിക്കുമ്പോൾ അപകടങ്ങൾ പതിയിരിക്കുന്നത് പലരും മറക്കുകയാണ്. ഈ മാസം ഇതുവരെ മൂന്ന് മരണങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
വെള്ളപ്പൊക്കവും വെള്ളക്കെട്ടും വർദ്ധിച്ചതോടെ ജലാശയങ്ങളിലെല്ലാം ചെളി നിറഞ്ഞിരിക്കുന്നു. ചെളിയിൽ പുതഞ്ഞുപോയാൽ കാല് വലിച്ചെടുക്കാൻ നീന്തൽവശമുള്ളവർക്ക് പോലും സാധിക്കാറില്ല. വെള്ളത്തിൽ വീണ് മരണപ്പെട്ടവരിൽ കൂടുതലും നീന്തലറിയാവുന്നവരാണ്. കഴിഞ്ഞ വർഷം രക്ഷാപ്രവർത്തനത്തിന് പോയ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പമ്പയിൽ അപകടത്തിൽപ്പെട്ടിരുന്നു. ഇപ്പോഴും അശ്രദ്ധകൊണ്ടോ അല്ലാതെയോ വെള്ളക്കെട്ടിൽ വീണുള്ള മരണങ്ങൾ തുടരുകയാണ്. വെള്ളത്തിൽ വീണവരിൽ ഭൂരിഭാഗത്തേയും രക്ഷപ്പെടുത്താൻ കഴിയാറില്ലെന്നതാണ് ഇതുവരെയുള്ള സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ചിലരുടെ മൃതദേഹങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തുന്നത്. വെള്ളത്തിൽ പൊലിയുന്നതിൽ ഏറെയും യുവാക്കളുടെയും കൗമാരക്കാരുടെയും ജീവനുകളാണ്.
മൂന്ന് മാസത്തിനിടെ മുങ്ങി മരിച്ചവർ : 13
വെള്ളപ്പൊക്കത്തിലുണ്ടായ മരണം : 2
കഴിഞ്ഞ മാസങ്ങളിൽ
മരിച്ചവരുടെ എണ്ണം
ഓഗസ്റ്റ് : 4
സെപ്തംബർ : 3
ഒക്ടോബർ : 3
നവംബർ :3
മല്ലപ്പള്ളിയിൽ മണിമലയാറിലെ തേലപ്പുഴക്കടവിലും റാന്നിയിൽ പെരുന്തേനരുവിയിലും പൊലിഞ്ഞത് നിരവധി ജീവനുകളാണ്.
ശ്രദ്ധിക്കേണ്ടത്
മദ്യപിച്ചതിന് ശേഷം വെള്ളത്തിലിറങ്ങരുത്.
നീന്തൽ അറിയാത്തവർ നദിയിൽ ഇറങ്ങരുത്
വള്ളത്തിൽ ഇരുന്ന് യാത്ര ചെയ്യണം
ശ്വാസകോശരോഗം, അപസ്മാര രോഗങ്ങളുള്ളവർ ശ്രദ്ധിക്കണം
വെള്ളത്തിൽ വീണവരെ ചരിച്ച് കിടത്തി ക്രിത്രിമ ശ്വാസം നൽകണം.
2018ലെ പ്രളയത്തിന് ശേഷമുള്ള മഴയെല്ലാം വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. ഏറ്റവും കൂടുതൽ കെടുതികൾ അനുഭവിച്ചത് നദീതീരവാസികൾ ആയിരുന്നു. കഴിഞ്ഞ മാസം മണിമലയാറിൽ ജല നിരപ്പുയർന്നതോടെ മല്ലപ്പള്ളി താലൂക്കും കഴിഞ്ഞാഴ്ച കനത്തമഴയിൽ അടൂർ ടൗണും കോന്നിയും വെള്ളത്തിനടിയിലായി. ജില്ലയിലെ ആറ് താലൂക്കുകളും വെള്ളപ്പൊക്ക ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നുണ്ട്.
"ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് ശേഷം വെള്ളത്തിലിറങ്ങരുത്. അപരിചിതമായ ജലാശയത്തിൽ ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രമിക്കണം. നിലവിൽ ജലാശയങ്ങളിലെല്ലാം ചെളി നിറഞ്ഞിരിക്കുകയാണ്. ഇപ്പോൾ വെള്ളത്തിൽ ഇറങ്ങുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കും
ഫയർഫോഴ്സ് അധികൃതർ
പമ്പ ഡാമിൽ ഓറഞ്ച് അലർട്ട്;
ജാഗ്രത പാലിക്കണം
പത്തനംതിട്ട: കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള പമ്പ ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. റിസർവോയറിലെ ജലനിരപ്പ് 984.50 മീറ്റർ എത്തിച്ചേരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ആവശ്യമെങ്കിൽ റിസർവോയറിൽ നിന്ന് നിയന്ത്രിത അളവിൽ ജലം തുറന്നുവിടും. ഷട്ടറുകൾ ഉയർത്തുന്നത് മൂലം പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയർന്നേക്കാം. നദികളുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ പൂർണ്ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |