നിയമം റദ്ദാക്കും വരെ സമരം തുടരും
രാജ്യത്തോട് ക്ഷമപറഞ്ഞ് മോദി
ന്യൂഡൽഹി:ബി.ജെ.പിക്ക് വൻ രാഷ്ട്രീയ വെല്ലുവിളി സൃഷ്ടിച്ച് ഒരു വർഷമായി പ്രക്ഷോഭം നടത്തുന്ന കർഷക ലക്ഷങ്ങളുടെ സമരവീര്യത്തിന് മുന്നിൽ മുട്ടുമടക്കിയ കേന്ദ്രസർക്കാർ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ടെലിവിഷൻ പ്രസംഗത്തിലാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
അതേസമയം, പാർലമെന്റ് നിയമ റദ്ദാക്കുന്നതുവരെ സമരം തുടരുമെന്ന് അഖിലേന്ത്യാകിസാൻസഭ പ്രഖ്യാപിച്ചു. ഇന്ന് സിംഘു അതിർത്തിയിൽ ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ ഭാവി നടപടികൾ തീരുമാനിക്കും.
നവംബർ 29ന് തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ അവതരിപ്പിച്ച് പാസാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.തുടർന്ന് രാഷ്ട്രപതി വിജ്ഞാപനം ഇറക്കും. പഞ്ചാബിലും ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ തിരിച്ചടി ഭയന്നാണ് കേന്ദ്ര നടപടി.
നവംബർ 26ന് സമരത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ പാർലമെന്റ് മാർച്ച് അടക്കം ശക്തമായ പ്രക്ഷോഭത്തിന് കർഷകർ ഒരുങ്ങുന്നതും കണക്കിലെടുത്തു.
കർഷകരുടെ ക്ഷേമത്തിനായാണ് മൂന്ന് നിയമങ്ങളും കൊണ്ടുവന്നതെങ്കിലും ഒരു വിഭാഗത്തെ അത് ബോദ്ധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അതിൽ രാജ്യത്തെ പൗരന്മാരോട് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഗുരുനാനാക്ക് ജയന്തി ദിനമായ ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. കർഷകർ വീടുകളിലേക്ക് മടങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മിനിമം താങ്ങുവില ഉൾപ്പെടെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രതിനിധികളുള്ള ഒരു സമിതി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു.
ഡൽഹി അതിർത്തിയായ സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ കുടിൽക്കെട്ടി സമരം ചെയ്യുന്ന കർഷകർ മധുരം വിതരണം ചെയ്താണ് തീരുമാനത്തെ സ്വാഗതം ചെയ്തത്. സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
വിവാദ നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ 500ഒാളം കർഷക സംഘടനകൾ ഒരു കുടക്കീഴിൽ സംഘടിച്ചതാണ് കേന്ദ്രത്തിന് തിരിച്ചടിയായത്. ഡൽഹി അതിർത്തിയിൽ മൂന്നിടത്ത് കർഷകർ കുടിൽകെട്ടി നടത്തിയ പ്രതിഷേധം അടിച്ചമർത്താനുമായില്ല.
ലഖീംപൂർഖേരിയിൽ നാലു കർഷകർ മരിച്ചതും അതിൽ കേന്ദ്രമന്ത്രിയുടെ മകനുള്ള പങ്കും കേന്ദ്രത്തെ പ്രതിരോധത്തിലാക്കി.
വിവാദ നിയമങ്ങളും കർഷകരും
l ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ) നിയമം: സർക്കാർ നിയന്ത്രിത കാർഷിക വിപണിയായ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റികൾ (എ.പി.എം.സി) വഴിയല്ലാതെ ഉൽപന്നങ്ങൾ നേരിട്ട് വ്യാപാരികൾക്ക് വിൽക്കാൻ കർഷകന് സ്വാതന്ത്ര്യം. സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാരത്തിനും ഇ-ട്രേഡിംഗിനും പ്രോത്സാഹനം.
കർഷകർ: വൻകിട കോർപ്പറേറ്റുകൾക്ക് റീട്ടെയിൽ ശൃംഖല തുടങ്ങാൻ വഴിയൊരുക്കും. വൻവില നൽകി സർക്കാർ നിയന്ത്രിത വിപണികളെ തകർക്കും. കുത്തകകൾ വില നിശ്ചയിക്കും.
l കർഷക ശാക്തീകരണ സംരക്ഷണ നിയമം (വില ഉറപ്പ് ഉടമ്പടി): കർഷകർക്ക് കാർഷിക ബിസിനസ് (അഗ്രി ബിസിനസ്) കമ്പനികളുമായും സംഭരണ കമ്പനികളുമായും മൊത്ത വ്യാപ്യാരികളുമായും കയറ്റുമതി ചെയ്യുന്നവരുമായും വലിയ ചില്ലറ വ്യാപാരികളുമായും കരാറിൽ വില ഉറപ്പിച്ച് ഉൽപന്നങ്ങൾ വിൽക്കാം.
കർഷകർ: ഏത് വിത്ത് ഉപയോഗിക്കണമെന്ന് കോർപറേറ്റുകൾ തീരുമാനിക്കും
l അവശ്യ സാധന ഭേദഗതി നിയമം: യുദ്ധം,ക്ഷാമം തുടങ്ങിയ അസാധാരണ സന്ദർഭങ്ങളിൽ ഒഴികെ ധാന്യങ്ങൾക്കും മറ്റുമുള്ള സംഭരണ നിയന്ത്രണം ഒഴിവാക്കി 1955ലെ അവശ്യ സാധന നിയമത്തിൽ ഭേദഗതി.
കർഷകർ: പരിധിയില്ലാതെ സംഭരിക്കാനുള്ള അവകാശം കോർപറേറ്റുകളും ഫാമിംഗ് കമ്പനികളും ദുരുപയോഗം ചെയ്യും. സംഭരിച്ചവയിൽ സർക്കാരിന് നിയന്ത്രണം ഇല്ല.
രാജ്യത്തോട് ക്ഷമ ചോദിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നു. നടപടിക്രമങ്ങൾ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ പൂർത്തിയാക്കും.കർഷകർ ഇന്ത്യയുടെ നട്ടെല്ലാണ്. കർഷകരുടെ നന്മയ്ക്ക് വേണ്ടിയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചിലർക്ക് അത് മനസിലാക്കാൻ സാധിച്ചില്ല .
- നരേന്ദ്ര മോദി
പ്രധാനമന്ത്രി
സർക്കാർ കർഷകരോട് നേരിട്ട് സംസാരിക്കണം. പാർലമെന്റിൽ നിയമം അസാധുവാക്കുന്നത് വരെ സമരം തുടരും. താങ്ങുവില നിയമ വിധേയമാക്കുന്നതിലും തീരുമാനമുണ്ടാകണം. 600 ലധികം കർഷകരുടെ ജീവത്യാഗം മാനിച്ചേ തീരുമാനമെടുക്കൂ.
- രാകേഷ് ടികായത്ത്,
കർഷക നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |