മുംബയ്: ഇന്ത്യൻ മഹാസമുദ്രത്തിലെ തങ്ങളുടെ നാവിക ശക്തി ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ തയ്യാറായി ഇന്ത്യ. നാളെ കമ്മിഷൻ ചെയ്യുന്ന ഏറ്റവും പുതിയ ഡിസ്ട്രോയർ പടക്കപ്പലായ ഐ എൻ എസ് വിശാഖപട്ടണം, ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ആധിപത്യത്തിന് വെല്ലുവിളി ഉയർത്താൻ ശ്രമിക്കുന്ന ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥിയായ ചടങ്ങിൽ വച്ച് ഐ എൻ എസ് വിശാഖപട്ടണം കമ്മിഷൻ ചെയ്യും. പ്രൊജക്ട് 15 ബിയുടെ ഭാഗമായി ആദ്യമായി കമ്മിഷൻ ചെയ്യപ്പെടുന്ന പടക്കപ്പലാണ് ഐ എൻ എസ് വിശാഖപട്ടണം. വിശാഖപട്ടണം ക്ലാസിലെ മിസൈൽ വാഹിനി കപ്പലുകളുടെ നേതൃസ്ഥാനത്തായിരിക്കും ഐ എൻ എസ് വിശാഖപട്ടണത്തിന്റെ സ്ഥാനം. മുംബയിലെ നേവൽ ഡോക്ക് യാർഡിൽ വച്ചാണ് കപ്പലിന്റെ കമ്മിഷൻ ചടങ്ങുകൾ നടക്കുക.
ഇതിനു പുറമേ നവംബർ 28ന് നടക്കുന്ന ചടങ്ങിൽ കൽവരി ക്ലാസിലെ നാലാമത്തെ അന്തർവാഹിനിയായ വേലയുടെ കമ്മിഷൻ ചടങ്ങുകളും നടക്കും. നേവൽ സ്റ്റാഫ് അഡ്മിറൽ ചീഫ് കരംബീർ സിംഗ് ആയിരിക്കും മുഖ്യാതിഥി. ഐ എൻ എസ് വിശാഖപട്ടണത്തിന്റെ കമ്മിഷൻ നടത്താൻ നാവിക സേന തയ്യാറായെന്നും തദ്ദേശീയമായി നിർമിച്ച പടക്കപ്പലുകളുടെ എണ്ണത്തിൽ ഇന്ന് രാജ്യം മുൻപന്തിയിലാണെന്നും ഐ എൻ എസ് വിശാഖപട്ടണത്തിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്ടൻ ബിരേന്ദ്ര സിംഗ് ബെയ്ൻസ് പറഞ്ഞു. തദ്ദേശീയമായി ഉന്നത നിലവാരത്തിലുള്ള പടക്കപ്പലുകൾ ഉണ്ടാക്കാൻ ഇന്ത്യക്ക് കഴിയുമെന്നതിന്റെ തെളിവാണ് ഐ എൻ എസ് വിശാഖപട്ടണമെന്ന് നാവിക സേനയുടെ പത്രകുറിപ്പിൽ അവകാശപ്പെട്ടു.
നാല് ഡിസ്ട്രോയർ കപ്പലുകളാണ് വിശാഖപട്ടണം ക്ലാസിൽ നിർമിക്കുന്നത്. ഈ നാല് കപ്പലുകൾക്കും ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. വിശാഖപ്പട്ടണം, മൊർമുഗാവോ, ഇംഫാൽ, സൂറത്ത് എന്നിങ്ങനെയാണ് കപ്പലുകളുടെ പേരുകൾ. പത്തു വർഷം മുമ്പ് കമ്മിഷൻ ചെയ്ത കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയറുകളുടെ പിന്മുറക്കാരായാണ് വിശാഖപട്ടണം ക്ളാസ് ഡിസ്ട്രോയറുകൾ ഇറങ്ങുന്നത്.
നിരവധി അത്യാധുനിക സജ്ജീകരണങ്ങൾക്കൊപ്പം ഇന്ത്യയുടെ തദ്ദേശീയ മിസൈലുകളായ ബി ഇ എൽ മിസൈൽ, ബ്രഹ്മോസ് മിസൈൽ, ടോർപെഡോ ട്യൂബ്സ് എന്നീ പടക്കോപ്പുകളും കപ്പലിലുണ്ട്. കപ്പലിലെ സൗകര്യങ്ങളുടെ 75 ശതമാനവും തദ്ദേശീയമായി തന്നെ വികസിപ്പിച്ചവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |