തിരുവനന്തപുരം: എൽ.ഡി ക്ളാർക്ക് തസ്തികയിലേക്ക് പി.എസ്.സി ഇന്നലെ നടത്തിയ മുഖ്യപരീക്ഷ ഉദ്യോഗാർത്ഥികളെ കാര്യമായി വലച്ചില്ല. സിലബസിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നെന്നും പരിശീലനം നടത്തിയവർക്ക് പരീക്ഷ താരതമ്യേന എളുപ്പമായിരുന്നെന്നും ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു. സമയം തികഞ്ഞില്ലെന്ന പരാതിയും ഇത്തവണയുണ്ടായില്ല. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നിന്നുള്ള ചോദ്യങ്ങളും എളുപ്പമായിരുന്നു. ഉദ്യോഗാർത്ഥികളെ എപ്പോഴും കുഴയ്ക്കുന്ന ഗണിതശാസ്ത്രവും ഇത്തവണ തുണച്ചു. അതേസമയം സയൻസിലെ ചോദ്യങ്ങൾ പ്രസ്താവന രൂപത്തിലായിരുന്നത് പ്രായസമുണ്ടാക്കി. മെന്റൽ എബിലിറ്റി വിഭാഗത്തിലെ ചോദ്യങ്ങൾ ചെറിയ തോതിൽ ഉദ്യോഗാർത്ഥികളെ ചുറ്റിച്ചു. മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആരാണെന്ന ചോദ്യം രണ്ട് തവണ ആവർത്തിച്ചു. സംസ്ഥാനത്താകമാനം 2.33 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നതിന് സ്ഥിരീകരണം നൽകിയിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരും പരീക്ഷയ്‌ക്ക് ഹാജരായി. കേരളത്തിൽ 1014 പരീക്ഷാ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് 160 പരീക്ഷാ കേന്ദ്രങ്ങളിലായി 37, 718 പേരാണ് പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതൽ പരീക്ഷാ കേന്ദ്രങ്ങളും ഇവിടെയായിരുന്നു. വിവിധ വകുപ്പുകളിലെ എൽ.ഡി ക്ളർക്കിന് പുറമെ കയർ കോർപ്പറേഷനിലേക്കും വിവിധ ജില്ലകളിലെ സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ വിജ്ഞാപനപ്രകാരമുള്ള എൽ.ഡി ക്ളാർക്ക് തസ്‌തികയുടെ പരീക്ഷയും ഇതോടൊപ്പം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |