ഒറ്റപ്പാലം: അർബ്ബൻ ബാങ്ക് വിഭാഗത്തിൽ 2019-20 സാമ്പത്തിക വർഷത്തെ മികച്ച രണ്ടാമത്തെ അർബ്ബൻ ബാങ്കിനുള്ള അവാർഡ് വീണ്ടും ഒറ്റപ്പാലം കോ-ഓപ്പറേറ്റിവ് അർബ്ബൻ ബാങ്കിന് ലഭിച്ചു. മൂന്നാം തവണയാണ് തുടർച്ചയായി പുരസ്‌കാരം നേടുന്നത്. വടകരയിൽ നടന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവനിൽ നിന്ന് ബാങ്ക് ഡയറക്ടർ ടി.വൈ.സോമസുന്ദരൻ, ബാങ്ക് സി.ഇ.ഒ കെ.പി.ശങ്കരനാരായണൻ, ബാങ്ക് ജനൽ മാനേജർ പി.എം.ജയ്കിഷൻ, മാനേജർ എസ്.സഞ്ജീവ് എന്നിവർ ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
2018-19 സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനത്തിന് ബാങ്കിനെ കഴിഞ്ഞ വർഷവും കേരളത്തിലെ മികച്ച രണ്ടാമത്തെ ബാങ്കിനുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിരുന്നു. അർബ്ബൻ ബാങ്കുകളിൽ 2017-18 വർഷം മികച്ച മൂന്നാമത്തെ ബാങ്കിനുള്ള പുരസ്‌കാരവും ബാങ്കിന് ലഭിച്ചിട്ടുണ്ട്. 1937-നാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. ബാങ്കിംഗ് സേവനങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധത ഏറ്റെടുത്ത് പ്രളയകാലത്ത് 75 ലക്ഷവും കൊവിഡ് മഹാമാരിയെ നേരിടാൻ 40 ലക്ഷം രൂപയും കൊവിഡ് വാക്സിനേഷനായി 12,32,000 രൂപയും ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
കൊവിഡ് രോഗികൾക്കായി ഓക്സിമീറ്ററും, കൊവിഡ് രോഗികളെ സഹായിക്കാൻ ബാങ്ക് സ്‌നേഹ വാഹനവും ഒരുക്കിയിരുന്നു. കൂടാതെ പഠന അവശ്യത്തിനായി മൊബെൽ ഫോൺ ഇല്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ വായ്പ സൗകര്യവും ബാങ്ക് നൽകി വരുന്നുണ്ട്. ഇടപാടുകാർ, ജീവനക്കാർ, റിസർവ്വ് ബാങ്ക്, സഹകരണ വകുപ്പ്, സഹകാരികൾ തുടങ്ങിയ എല്ലാ മേഖലകളിൽ നിന്നുള്ളവരുടെയും സഹകരണം കൊണ്ടാണ് ഒറ്റപ്പാലം അർബ്ബൻ ബാങ്കിനെ തുടർച്ചയായി ഈ പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് ബാങ്ക് ചെയർമാൻ ഐ.എം.സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |