മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ വിജയം 73 റൺസിന്
കൊൽക്കത്ത : മൂന്നാമത്തെയും അവസാനത്തെയുമായ മത്സരത്തിലും വിജയിച്ച ഇന്ത്യ ന്യൂസിലാൻഡിനെതിരായ ട്വന്റി-20 പരമ്പരയിൽ പരിപൂർണാധിപത്യം കരസ്ഥമാക്കി. ഇന്നലെ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിന് 185 റൺസിന്റെ വിജയലക്ഷ്യം നൽകിയശേഷം അവരെ 17.2ഒാവറിൽ 111 റൺസിൽ ആൾഒൗട്ടാക്കുകയായിരുന്നു ഇന്ത്യ. മൂന്നോവറിൽ ഒൻപത് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലും ചേർന്നാണ് കിവീസിന്റെ ചേസിംഗ് തരിപ്പണമാക്കിയത്. വെങ്കിടേഷ് അയ്യർ മൂന്നോവറിൽ 12 റൺസ് മാത്രം നൽകി ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ദീപക് ചഹറിനും യുസ്‌വേന്ദ്ര ചഹലിനും ഓരോവിക്കറ്റ് ലഭിച്ചു,
. ടോസ് നേടി ഇറങ്ങിയ ഇന്ത്യ രോഹിത് ശർമ്മ(56),ഇഷാൻ കിഷൻ(29),ശ്രേയസ് അയ്യർ (25),വെങ്കിടേഷ് അയ്യർ (20),ഹർഷൽ പട്ടേൽ(18), ദീപക് ചഹർ(21*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 184ലെത്തിയത്. കിവീസിനായി മിച്ചൽ സാന്റനർ നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ കിവീസ് നിരയിൽ 51 റൺസടിച്ച ഗപ്ടിൽ മാത്രമാണ് തിളങ്ങിയത്. മൂന്നാം ഓവറിൽ ഡാരിൽ മിച്ചലിനെയും (5),ചാപ്മാനെയും (0) പുറത്താക്കിയ അക്ഷറാണ് കിവീസിനെ തളർത്തിയത്.അഞ്ചാം ഓവറിൽ ഗ്ളെൻ ഫിലിപ്പ്സിനെയും (0) അക്ഷർ മടക്കി അയച്ചു. ഗപ്ടിലിനെ ചഹൽ തിരിച്ചയക്കുകയും സീഫർട്ട്(17) റൺഒൗട്ടാവുകയും ചെയ്തതോടെ അവരുടെ പോരാട്ടവീര്യം കെട്ടടങ്ങുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |