കൊച്ചി: പമ്പയിൽ ഞുണങ്ങാറിന് കുറുകെ വാഹനങ്ങൾ കടന്നു പോകാൻ ഗാബിയോൺ ബോക്സ് സ്ട്രക്ചർ സ്ഥാപിക്കാൻ തീരുമാനിച്ചെന്നും ഇതിനുള്ള ചെലവ് വഹിക്കുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
ഇരുമ്പു കമ്പികൾ കൊണ്ടു നിർമ്മിച്ച വലയിൽ കരിങ്കൽചീളുകളും മണൽ ചാക്കുകളും നിരത്തിയാണ് ഗാബിയോൺ ബോക്സ് സ്ട്രക്ചർ നിർമ്മിക്കുന്നത്. ഇതിനടിയിൽ വെള്ളമൊഴുകിപ്പോകാൻ കുഴലുകളും സ്ഥാപിക്കും. പത്തു ദിവസത്തിനകം ബോക്സ് സ്ട്രക്ചറിന്റെ നിർമ്മാണം പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്തു മുതൽ 12 ലക്ഷം രൂപ വരെ ചെലവാകും.
ഇവിടെയുണ്ടായിരുന്ന തടയണയും സ്വീവേജ് പ്ളാന്റിലേക്ക് രാസവസ്തുക്കൾ കൊണ്ടുപോകാനായി സ്ഥാപിച്ച താത്കാലിക പാലവും ഒലിച്ചു പോയിരുന്നു. പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെത്തുടർന്ന് ഹൈക്കോടതി പരിഗണിക്കുന്ന ഹർജിയിലാണ് നടപടി. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഹർജി നവംബർ 29നു വീണ്ടും പരിഗണിക്കും. ബെയ്ലി പാലം നിർമ്മിക്കാനുള്ള ബുദ്ധിമുട്ട് കരസേന അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |