സിഡ്നി: കൊവിഡ് വ്യാപനത്തെ തുടർന്ന് 20 മാസമായി അടച്ചിട്ടിരുന്ന അതിർത്തികൾ തുറക്കാനൊരുങ്ങി ആസ്ട്രേലിയൻ സർക്കാർ. ഇതിന്റെ ഭാഗമായി വിദേശീയരായ വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഡിസംബർ ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. രണ്ട് വാക്സിനും സ്വീകരിച്ചവർക്കായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇന്ത്യൻ നിർമ്മിത വാക്സിനുകളായ കൊവാക്സിനും കൊവിഷീൽഡും ആസ്‌ട്രേലിയ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്ത് എത്തുന്നവരുടെ കൈവശം 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്സിനേഷൻ സർട്ടിഫിക്കറ്റുമുണ്ടാവണം. ഇതോടൊപ്പം ഇവർ രാജ്യത്ത് നിലവിലുള്ള ക്വാറന്റൈൻ നിയമങ്ങളും പാലിക്കേണ്ടതുണ്ട്.
ഇതു കൂടാതെ ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് വാക്സിനും സ്വീകരിച്ച വിനോദസഞ്ചാരികൾക്കും പ്രവേശനാനുമതി ലഭിക്കും. ആസ്‌ട്രേലിയയിലുള്ളവർക്ക് മറ്റ് ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണം കഴിഞ്ഞ മാസം ഒഴിവാക്കിയിരുന്നു. വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾ തിരികെ എത്തുന്നതോടെ 25,000 കോടി രൂപയോളം സാമ്പത്തികനേട്ടം രാജ്യത്തിന് ഉണ്ടാകുമെന്നാണ് ആസ്ട്രേലിയൻ സർക്കാർ പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |