കുന്നംകുളം: താലൂക്കാശുപത്രിയിൽ പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ദലിത് യുവതി മരിച്ച സംഭവം ഒരു മാസം പിന്നിടുമ്പോഴും നടപടി എവിടെയുമെത്തിയില്ല. താലൂക്കാശുപത്രിയിലുണ്ടായ ചികിത്സാ വീഴ്ചയെ സംബന്ധിച്ച് അന്വേഷണം നടത്തിയ ഡി.എം.ഒയുടെ റിപ്പോർട്ടിൻമേൽ ഇനിയും നടപടികളുണ്ടായിട്ടില്ല. ചൂണ്ടൽ സ്വദേശിനി ശ്രീജ (32)യാണ് ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കളും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. യുവതിയുടെ സഹോദരൻ പൊലീസിൽ നൽകിയ പരാതിയിൽ കുന്നംകുളം പോലീസ് കേസെടുത്തിരുന്നു. ഡോക്ടറുടെ അനാസ്ഥക്കെതിരെ സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിരുന്നു. നഗരസഭാ കൗൺസിൽ യോഗത്തിലും യുവതി മരിച്ച സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. നഗരസഭാ ചെയർപേഴ്സൺ സീതരവീന്ദ്രനും അന്വേഷണ റിപ്പോർട്ട് എത്രയും വേഗം പുറത്ത് വിടണമെന്ന് ഡി.എം.ഒയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പതിവ് പോലെ എല്ലാം ബഹളങ്ങളും അവസാനിപ്പിച്ചതോടെ അന്വേഷണവും അവസാനിച്ച മട്ടാണ്.
ഇതോടെ സാധാരണക്കാരായ കുടുംബത്തിലെ ദളിത് യുവതിയുടെ മരണത്തോടനുബന്ധിച്ചുള്ള കോലാഹലവും ആരാരുമറിയാതെ കെട്ടടങ്ങി. രാഷ്ട്രീയപാർട്ടികളും ഭരണക്കാരും സംഭവം കൈയൊഴിഞ്ഞു. മരണശേഷം ശ്രീജയുടെ ചൂണ്ടലിലെ വീട് അടച്ച് പൂട്ടിയ നിലയിലാണ്. ശ്രീജ മരിച്ചതോടെ ചൂണ്ടലിലെ വീടും അനാഥമായി. ഭർത്താവും കുട്ടിയും കറുകപുത്തൂരിലെ ശ്രീജയുടെ വീട്ടിലാണ് താമസം. രണ്ട് പെൺകുട്ടികൾക്ക് ശേഷം മൂന്നാമത് ഒരു ആൺകുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനൊടുവിൽ ജന്മം നൽകിയ അമ്മ മരിച്ചെങ്കിലും കുട്ടി ഇന്ന് അമ്മ വീട്ടിലെ വീട്ടുകാരോടപ്പമാണ് കഴിയുന്നത്. യുവതിയുടെ മരണത്തിനുത്തരവാദിയായ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |