കൊൽക്കത്ത: 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നിർത്താമോ എന്ന് പശ്ചിമ ബംഗാൾ ബി ജെ പി അദ്ധ്യക്ഷൻ സുകന്ത മജുംദാർ. ബി ജെ പി സ്ഥാനാർത്ഥി നരേന്ദ്ര മോദിയാണ്, നിങ്ങൾക്ക് ആരുണ്ട് എന്നും മജുംദാർ ചോദിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാജ്യ തലസ്ഥാനത്ത് എത്തിയ മമത ബാനർജി, പ്രധാനമന്ത്രി അടക്കമുള്ള വിവിധ നേതാക്കന്മാരെ ഡൽഹിയിൽ വച്ച് കാണുന്നുണ്ട്. നാളെ വരെയാണ് മമതയുടെ ഡൽഹി സന്ദർശനം.
ഒരു സംസ്ഥാന മുഖ്യമന്ത്രിയായ മമത ഡൽഹി സന്ദർശിക്കുന്നതും പ്രധാനമന്ത്രിയേയും മറ്റ് മന്ത്രിമാരേയും കാണുന്നതും സ്വാഭാവികമാണെങ്കിലും അടിക്കടി അവർ തലസ്ഥാനത്തേക്ക് സന്ദർശനം നടത്തുന്നത് മറ്റ് ചില ലക്ഷ്യങ്ങൾ കണ്ടുകൊണ്ടാണെന്നും മജുംദാർ പറഞ്ഞു. ദേശീയ തലത്തിൽ പുതിയൊരു പാർട്ടി രൂപീകരിക്കാനാണ് മമതയുടെ ലക്ഷ്യമെന്നും അതിനായുള്ള ചർച്ചകൾക്ക് വേണ്ടിയാണ് ഇടക്കിടെ ഡൽഹി സന്ദർശനം നടത്തുന്നതെന്നും മജുംദാർ വ്യക്തമാക്കി. തന്റെ പാർട്ടിയിലുള്ള നേതാക്കന്മാരെ ചർച്ചക്ക് എന്ന് രീതിയിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതും ഈയൊരു ലക്ഷ്യം മുൻകൂട്ടി കണ്ടു കൊണ്ടാണെന്ന് മജുംദാർ ആരോപിക്കുന്നു.
മമതയാണ് അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെങ്കിൽ തൃണമൂൽ കോൺഗ്രസ് അത് തുറന്ന് പറയാനുള്ള ധൈര്യം കാണിക്കണമെന്നും മജുംദാർ കൂട്ടിച്ചേർത്തു. ബി ജെ പിയുടെ സ്ഥാനാർത്ഥി നരേന്ദ്ര മോദിയായിരിക്കും. പ്രതിപക്ഷത്തിന്റേത് ആരാണെന്ന് അവര് പറയണം. എന്നാൽ തൃണമൂൽ ഡൽഹിയിൽ എത്തിയാൽ ഒരക്ഷരം മിണ്ടാതെ വാമൂടി ഇരിക്കുകയാണെന്ന് മജുംദാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |