ന്യൂഡൽഹി: രാഷ്ട്രീയത്തിലുള്ള ഭിന്നത കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ ബാധിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചതായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
ഇന്നലെ വൈകിട്ട് മോദിയുടെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മമത.
ബംഗാൾ ഗ്ളോബർ ബിസിനസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ക്ഷണിച്ച മമത, സംസ്ഥാനത്തിന് കേന്ദ്രഫണ്ടുകൾ കുടിശികയാണെന്ന കാര്യവും സൂചിപ്പിച്ചു.
'ഉംപുൻ ചുഴലിക്കാറ്റ് ഉൾപ്പെടെ നിരവധി പ്രകൃതി ദുരന്തങ്ങൾ സംസ്ഥാനത്തുണ്ടായി. ഇതിനടക്കമുള്ള കേന്ദ്രസഹായം തടഞ്ഞുവച്ചിരിക്കയാണ്. മറ്റു പല പദ്ധതികളിലും കേന്ദ്ര ഫണ്ട് ലഭിക്കാനുണ്ട്. 96,000 കോടിയോളം കുടിശ്ശികയാണ്. കേന്ദ്ര സഹായം ലഭിച്ചില്ലെങ്കിൽ സംസ്ഥാനം എങ്ങനെയാണ് ചെലവു നടത്തുക?' -മമത ചോദിച്ചു.
വിഷയം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞെന്നും മമത കൂട്ടിച്ചേർത്തു. ബി.എസ്.എഫിന്റെ അധികാരപരിധി വർദ്ധിപ്പിക്കാനുള്ള നീക്കം ഫെഡറൽ നിയമങ്ങളുടെ ലംഘനമാണെന്നും അത് പിൻവലിക്കണമെന്നും മമത മോദിയോട് അഭ്യർത്ഥിച്ചു. സംസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും ത്രിപുരയിലെ അക്രമ സംഭവങ്ങളും ചർച്ച ചെയ്തതായി മമത അറിയിച്ചു.
പാർലിമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി നാല് ദിവസത്തെ സന്ദർശനത്തിനായാണ് മമത ഡൽഹിയിലെത്തിയത്. ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾക്കും മമത തുടക്കമിട്ടു. യു പിയിൽ അഖിലേഷ് യാദവിന് ഞങ്ങളുടെ സഹായം ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ തയ്യാറാണെന്ന് മമത പറഞ്ഞു. ഈ മാസം അവസാനം മമത മുംബയ് സന്ദർശിക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും എൻ.സി.പി നേതാവ് ശരത് പവാറുമായും കൂടിക്കാഴ്ച നടത്തും.
മമതയ്ക്കൊപ്പമെന്ന് സുബ്രഹ്മണ്യൻ സ്വാമി
ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് പുറത്താക്കിയ സുബ്രഹ്മണ്യൻ സ്വാമിയുമായും ഇന്നലെ മമതാ ബാനർജി ചർച്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂൽ കോൺഗ്രസിൽ ചേരുകയാണോയെന്ന ചോദ്യത്തിന് "ഞാൻ അവരുടെ കൂടെയാണ്, പിന്നെ പാർട്ടിയിൽ ചേരേണ്ട ആവശ്യമില്ല" എന്നായിരുന്നു സ്വാമിയുടെ മറുപടി. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഡൽഹിയിലെ വസതിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30 ന് ആയിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ സ്വാമി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറെയും കണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |