തിരുവനന്തപുരം: കുതിക്കുന്ന വിലക്കയറ്റം തടയാൻ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചതായി മന്ത്രി പി. പ്രസാദ് അറിയിച്ചു. ഒരാഴ്ചയ്‌ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലാക്കാനുള്ള സമഗ്ര പദ്ധതിയാണ് തയ്യാറാക്കിയത്. പച്ചക്കറികൾ ഇന്നു മുതൽ വിപണിയിലെത്തിക്കാനാണ് ഹോർട്ടികോർപ്പ് തയ്യാറെടുക്കുന്നത്. കൃഷി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.
കാർഷിക വിപണന മേഖലയിൽ ഇടപെടൽ നടത്തുന്ന ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവിലുള്ള വിപണന സംവിധാനം അഴിച്ചുപണിയുമെന്നും മന്ത്രി പറഞ്ഞു. ഹോർട്ടികോർപ്പിന്റെ പ്രവർത്തനം സമഗ്രമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഡബ്ലിയു.ടി.ഒ സെൽ സ്‌പെഷ്യൽ ഓഫീസർ ആരതിയുടെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി.
പ്രാദേശിക പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കണം. അധികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും. സംഭരിക്കുന്ന പച്ചക്കറികൾ ഏകോപനത്തിലൂടെ പൊതു വിപണിയിലെത്തിക്കാൻ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചവർക്ക് അടിയന്തരമായി പച്ചക്കറിത്തൈകൾ ലഭ്യമാക്കാനും മന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |