മാന്നാർ: ചൂരലും അപൂർവ പച്ചമരുന്നുകളും വേണ്ടവർക്ക് 9061445179 എന്ന ഫോൺ നമ്പരിൽ വിളിക്കാം.
ഹെർക്കുലീസ് സൈക്കിൾ ചവിട്ടി രാജപ്പൻ ചേട്ടൻ നിങ്ങളെ തേടിയെത്തും. കാവിമുണ്ടും ധരിച്ച് നാടുനീളെ സഞ്ചരിച്ച് നിങ്ങൾക്ക് ആവശ്യമുള്ളത് ശേഖരിച്ചായിരിക്കും ആ വരവ്.
അത്യാവശ്യക്കാരനെ തേടിയെത്തുന്ന ഈ അറുപത്തിയേഴുകാരനെ അറിയാത്തവർ ചുരുക്കം. പേര് രാജപ്പനെന്നാണെങ്കിലും 'ചൂരൽ' എന്ന് പറഞ്ഞാലേ നാട്ടുകാർ അറിയൂ. പൊലീസുകാരാണ് 'ചൂരൽ' എന്ന പേര് ചാർത്തി നൽകിയത്. പൊലീസുകാർ, സ്കൂളുകൾ, കച്ചവടക്കാർ എന്നുവേണ്ട ചൂരൽ ആവശ്യമുള്ളവരെല്ലാം രാജപ്പനെയാണ് ബന്ധപ്പെടുന്നത്. ഇങ്ങനെയാണ് ആ വിളിപ്പേര് വീണത്.
അതിരാവിലെ കുളികഴിഞ്ഞ് സൈക്കിളിൽ പച്ചമരുന്ന് തേടിയുള്ള യാത്ര ആരംഭിക്കും. ബ്ലോക്ക് മാറ്റുന്ന ആനച്ചുവടി, പൈൽസിന് താർത്താവൽ, വാതത്തിന് കുറുന്തോട്ടി, സോറിയാസിസിന് ദണ്ഡപ്പാല എന്നുവേണ്ട എന്തുവേണമെന്ന് പറഞ്ഞാലും എത്തിച്ചുനൽകും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇദ്ദേഹത്തിന് സ്ഥിരം കസ്റ്റമർമാരുമുണ്ട്.
ഇപ്പോൾ മാന്നാർ സ്റ്റോർമുക്കിലെ കടത്തിണ്ണയിലാണ് അന്തിയുറക്കം. മൊബൈൽ ചാർജ് ചെയ്യാൻ ഏതെങ്കിലും കടയിൽ കുറച്ചുനേരം കുത്തിയിടും. സൈക്കിളിൽ ഘടിപ്പിച്ച റേഡിയോയിൽ നിന്ന് ഒഴുകിവരുന്ന എഫ്.എം ഗാനങ്ങൾ കേട്ടാണ് യാത്ര.
ഒരു ബാറ്ററി റേഡിയോ, ഒരു കെട്ട് ചൂരൽ, ഒപ്പം ഒരു പെട്ടി, സൈക്കിളിന്റെ ഹാൻഡിലിനോട് ചേർത്തുവച്ചുകെട്ടിയ ശ്രീവല്ലഭ ഭഗവാന്റെ ഫ്രെയിം ചെയ്ത ചിത്രം ഇവയാണ് ആകെയുള്ള സമ്പാദ്യം.
വയസ്: 67
സഞ്ചരിക്കുന്ന സൈക്കിൾ: 21 മത്തേത്
ഇപ്പോൾ സ്വന്തമെന്ന് പറയാൻ ആരുമില്ല
ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയാണെങ്കിലും സ്വന്തമെന്ന് പറയാൻ ആരുമില്ല. തിരുവല്ലയിലെ ആശുപത്രിയിൽ നിന്ന് ഒരു പെൺകുഞ്ഞിനെ ഏറ്റെടുത്ത് വളർത്തിയിരുന്നു. മകൾ ഒപ്പമുണ്ടായിരുന്നപ്പോൾ കുട നന്നാക്കലും ചെരുപ്പ് തുന്നലുമായി കറ്റാനത്തായിരുന്നു താമസം. മകൾ വളർന്നതോടെ മഠത്തിലാക്കി പഠിപ്പിച്ചു. പിന്നീട് വിവാഹം ചെയ്തയച്ചു. വല്ലപ്പോഴും മകളെ കാണാൻ പോകും. പിന്നീടാണ് നാടുചുറ്റൽ ആരംഭിച്ചത്.
""
പാട്ടുകേട്ട് മറ്റ് ബുദ്ധിമുട്ടുകൾ മറന്നാണ് യാത്ര. കിട്ടുന്ന വരുമാനത്തിൽ നിന്ന് ചുറ്റുപാടുമുള്ള നായകൾ, പൂച്ചകൾ എന്നിവയെ തീറ്റിപ്പോറ്റും.
രാജപ്പൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |