കൊല്ലം: പുനലൂരിനും ചെങ്കോട്ടയ്ക്കും ഇടയിൽ ഏഴ് സ്റ്റേഷനുകളുണ്ട്. ഇവകൊണ്ട് യാത്രക്കാർക്ക് എന്തു പ്രയോജനമെന്നു ചോദിച്ചാൽ റെയിൽവേയ്ക്കും കാണില്ല വ്യക്തമായ മറുപടി!
ഇടമൺ, ഒറ്റക്കൽ, തെൻമല, കഴുതുരുട്ടി, ഇടപ്പാളയം, ന്യൂ ആര്യങ്കാവ്, ആര്യങ്കാവ് എന്നീ സ്റ്റേഷനുകൾക്ക് 'റെയിൽവേ സ്റ്റേഷൻ' എന്ന പേരുമാത്രമേയുള്ളൂ. ഈ പാതയിൽ സർവീസ് നടത്തുന്ന കൊല്ലം മെയിൽ, പാലരുവി എന്നീ ട്രെയിനുകൾക്ക് ഇവിടെങ്ങും സ്റ്റോപ്പില്ല. ഇവിടത്തെ യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്ന മീറ്റർ ഗേജ് സർവീസ് ഉണ്ടായിരുന്നപ്പോൾ രാവിലെയും വൈകിട്ടും ആശ്രയമായിരുന്ന തിരുനൽവേലി - കൊല്ലം പാസഞ്ചർ സർവ്വീസുകൾ നിറുത്തലാക്കിയത് വലിയ ആഘാതമായി. ഈ സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുണ്ടായിരുന്ന പാസഞ്ചർ സർവീസ് പുനരാരംഭിക്കാനും കഴിഞ്ഞിട്ടില്ല. പുനലൂരിൽ നിന്ന് ചെങ്കോട്ട ഭാഗത്തേക്ക് പോകുന്ന സർവീസുകളിൽ ഇപ്പോൾ 14 കോച്ചുകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. 18 ആക്കിയാൽ മാത്രമേ യാത്രക്കാർക്ക് ഗുണമുള്ളൂ.
14 കോച്ചുകൾ മാത്രമുള്ളതിനാൽ ടിക്കറ്റ് നേടിയെടുക്കുക എന്നത് ശ്രമകരമാണ്. മുമ്പ് ഈ പാതയിൽ സർവീസ് നടത്തിയിരുന്ന എറണാകുളം - വേളാങ്കണ്ണി എക്സ് പ്രസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഗുരുവായൂർ - പുനലൂർ സർവീസ് മധുരയ്ക്ക് നീട്ടുന്ന കാര്യത്തിലും തീരുമാനമായില്ല. പളനി വഴി ഉണ്ടായിരുന്ന കോയമ്പത്തൂർ സർവീസ്, തിരുനൽവേലിയിൽ നിന്നുള്ള മാംഗ്ലൂർ സർവീസ് എന്നിവ ആരംഭിക്കുന്ന കാര്യത്തിലും തീരുമാനം വൈകുന്നു. നിലവിലെ ട്രെയിനുകൾ നിറുത്തലാക്കിയതും സ്റ്റോപ്പുകൾ ഇല്ലാത്തതും ഈ മേഖലയിൽ വലിയ യാത്രാദുരിതം സൃഷ്ടിച്ചിട്ടുണ്ട്.
കുരി
പ്ളാറ്റ് ഫോമിന് നീളമില്ലാത്തതാണ് ഈ സ്റ്റേഷന്റെ ഏറ്റവും വലിയ പോരായ്തമ. ഇതിന് പരിഹാരമുണ്ടാവണമെന്ന് ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
ആവണീശ്വരം
പുതുക്കിപ്പണിഞ്ഞ രണ്ടാം പ്ളാറ്റ് ഫോമിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കണം. ഫുട് ഓവർ ബ്രിഡ്ജിന്റെ പ്രവൃത്തികളും പൂർത്തിയാക്കേണ്ടതുണ്ട്.
പുനലൂർ
കൊല്ലം - ചെങ്കോട്ട റെയിൽ പാതയിലെ പ്രധാന സ്റ്റേഷനാണിത്. രണ്ട് പ്ളാറ്റ്ഫോമുകൾ മാത്രമാണ് നിലവിലുള്ളത്. പുനലൂർ - മധുര എക്സ് പ്രസും, പുനലൂർ - ഗുരുവായൂർ എക്സ് പ്രസും വന്നാൽ മറ്റൊരു ട്രെയിനിന് ഇതുവഴി കടന്നുപോകാൻ സാധിക്കില്ല. പുതിയ സർവീസുകൾ ആരംഭിക്കാൻ ഇതൊരു പ്രധാന തടസമാണ്. പുനലൂരിൽ കൂടുതൽ പ്ളാറ്റ് ഫോമുകൾ നിർമ്മിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളൂ.
പുനലൂരിൽ നിന്നാരംഭിക്കുന്ന ട്രെയിനുകളിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനം സ്റ്റേഷനിൽ ഒരുക്കാൻ തീരുമാനമായെങ്കിലും ഇതുവരെ നടപ്പായില്ല. കൊല്ലത്ത് നിറുത്തി വെള്ളം നിറയ്ക്കേണ്ട അവസ്ഥയാണ്. ശബരിമല യാത്രക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ പുനലൂർ റെയിൽവേ സ്റ്റേഷനിൽ റിട്ടയറിംഗ് റൂം സംവിധാനം ലഭ്യമല്ല. നിലവിലുണ്ടായിരുന്ന റിട്ടയറിംഗ് റൂമുകൾ ലോക്കോപൈലറ്റ്, ഗാർഡുമാർ എന്നിവർക്കുള്ള വിശ്രമ മുറിയാക്കി. റെയിൽവേ സ്റ്റേഷന് എതിർവശത്ത് റെയിൽവേയുടെ തന്നെ കൺസ്ട്രക്ഷൻ ക്യാമ്പ് ഓഫീസുണ്ട്. ഈ കെട്ടിടത്തിലേക്ക് റണ്ണിംഗ് റൂം സംവിധാനം മാറ്റിയാൽ പുനലൂരിൽ റിട്ടയറിംഗ് റൂം ലഭ്യമാക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |