അട്ടപ്പാടി: അട്ടപ്പാടിയിൽ ഇന്ന് രണ്ട് ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. കതിരംപതി ഊരിലെ അയ്യപ്പൻ-രമ്യ ദമ്പതികളുടെ പത്ത്മാസം പ്രായമുളള മകൾ അസന്യയാണ് ഇന്ന് മരിച്ച ഒരു കുഞ്ഞ്. ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കെയാണ് കുഞ്ഞിന്റെ മരണം. അഗളിയിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രോഗം മൂർച്ഛിച്ചതോടെ കോട്ടത്തറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് കുഞ്ഞ് മരിച്ചത്. നേരത്തെ വിട്ടിയൂർ ഊരിൽ ഗീതു-സുനീഷ് ദമ്പതികളുടെ മൂന്ന്ദിവസം പ്രായമായ കുഞ്ഞും ന്യുമോണിയയെ തുടർന്ന് മരിച്ചിരുന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് കുഞ്ഞ് മരിച്ചത്.
ഇതുവരെ ഈ വർഷം പത്ത് കുഞ്ഞുങ്ങളാണ് മരിച്ചത്. ഇതിൽ കഴിഞ്ഞ നാല് ദിവസങ്ങൾക്കിടെ അട്ടപ്പാടിയിൽ നാല് കുഞ്ഞുങ്ങൾ മരിച്ചു. തുവ ഊരിൽ വളളി-രാജേന്ദ്രൻ ദമ്പതികളുടെ ഒന്നരമാസം പ്രായമായ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കുറവൻകണ്ടി തുളസിയുടെയും ബാലകൃഷ്‌ണന്റെയും കുഞ്ഞും മരിച്ചത് കഴിഞ്ഞദിവസമാണ്. അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെയും പ്രസവത്തെ തുടർന്ന് ഒരു അമ്മയും മരിച്ച സാഹചര്യം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ ഗർഭിണികൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജും പട്ടികവിഭാഗ ക്ഷേമമന്ത്രി കെ.രാധാകൃഷ്‌ണനും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |