കൊരട്ടി: അയൽവാസിയുടെ വീടിനു പുറകിൽ ചാരായം കുഴിച്ചിട്ട് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച പാലപ്പിള്ളി സ്വദേശി ജിഷ്ണു രാമകൃഷ്ണനെ (26) കൊരട്ടി സി.ഐ ബി.കെ അരുണും സംഘവും അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ 8നാണ് കേസിനാസ്പദമായ സംഭവം.
ഈ കേസിൽ ഒന്നാം പ്രതി പാലപ്പിള്ളി സ്വദേശി പള്ളത്ത് വീട്ടിൽ രാജേഷിനെ ജൂലായ് 31 ന് അറസ്റ്റ് ചെയ്തിരുന്നു. പാലപ്പിള്ളിയിൽ പലചരക്കു കട ഉടമസ്ഥനായ ഒന്നാം പ്രതി രാജേഷ് പൊതു റോഡ് കൈയേറി വീട്ടിലേക്കുള്ള വഴിയിൽ ചെറിയ പാലം കോൺക്രീറ്റ് ചെയ്തത് അയൽവാസിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ പാലപ്പിള്ളി കോപ്പി വീട്ടിൽ സതീഷ് ചോദ്യം ചെയ്തിരുന്നു. ഇക്കാര്യത്തിൽ അധികൃതർക്ക് പരാതിയും നൽകി.
ഇതോടെ കോൺക്രീറ്റ് സ്ലാബ് പൊളിക്കേണ്ടി വന്നു. ഇതിലുള്ള വൈരാഗ്യമാണ് കള്ളക്കേസിൽ കലാശിച്ചത്. രാജേഷും, സുഹൃത്തായ ജിഷ്ണുവും ചേർന്ന് 5 ലിറ്റർ ചാരായം സ്വന്തമായി നിർമ്മിച്ച് അയൽവാസിയായ സതീഷിന്റെ പണി നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിന് പിറകിൽ 5 കുപ്പികളിലാക്കി കുഴിച്ചിട്ടു. ഇവർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ചാരായം കണ്ടെടുത്തെങ്കിലും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചപ്പോൾ വാദി യാഥാർത്ഥ പ്രതിയായി മാറുകയായിരുന്നു. എ.എസ്.ഐ എം.വി. സെബി, സീനിയർ സി.പി.ഒമാരായ സജീഷ് കുമാർ, വി.ആർ രഞ്ജിത്ത്, ജിബിൻ വർഗീസ്, സജി വയലാർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |