പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് ഉത്തരവാദികളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ രാഷ്ട്രീയവത്കരണമാണ് സമസ്തമേഖലയിലും നടക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ക്ഷേമത്തിന് തടസ്സം നിൽക്കുന്നത് സി.പി.എമ്മാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട്ട് ജൻ ജാഗരൻ അഭിയാൻ പദയാത്രയുടെ സമാപനത്തിന് ശേഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലുദിവസത്തിനിടെ അഞ്ച് പേരാണ് അട്ടപ്പാടിയിൽ മരിച്ചുവീണത്. സർക്കാരിന്റെ കെടുകാര്യസ്ഥതയും വീഴ്ചയുമാണ് ഇതിനുകാരണം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവഴിച്ചിട്ടും അട്ടപ്പാടിയിലെ സ്ഥിതിവിശേഷത്തിന് മാറ്റമൊന്നും ഉണ്ടാവുന്നില്ല. ആദിവാസി സമൂഹത്തിന് വേണ്ടി നടപ്പാക്കിയ സാമൂഹിക അടുക്കള നിശ്ചലമായിട്ട് ഏഴുവർഷത്തിലേറെയായി. ഇത് വീണ്ടും ആരംഭിക്കാൻ നടപടികളൊന്നും ഉണ്ടായില്ല. ഈവർഷം മാത്രം 12 കുഞ്ഞുങ്ങളാണ് മരണത്തിന് കീഴടങ്ങിയത്. അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന ട്രൈബൽ ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരെ നിയമിക്കുകയും അവർക്ക് താമസിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയും വേണം. ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ അട്ടപ്പാടിയിലെ പ്രശ്നം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, നിർവാഹക സമിതിയംഗം സി.വി.ബാലചന്ദ്രൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |