പത്തനംതിട്ട: പത്തനംതിട്ടയിലെ സി.പി.എമ്മിൽ കുലംകുത്തികളുണ്ടെന്ന രൂക്ഷ പരാമർശവുമായി ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. പത്തനംതിട്ട ഏരിയാ സമ്മേളനത്തിൽ മന്ത്രി വീണാ ജോർജിനെതിരായി ചില അംഗങ്ങളുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വീണാ ജോർജിനെതിരായ വ്യക്തിഹത്യ പാർട്ടിക്കുള്ളിൽ 2016ൽ തുടങ്ങിയതാണ്. അന്നും 2021ലും വീണയെ തോൽപ്പിക്കാൻ ശ്രമിച്ചവർ പാർട്ടിയിലുണ്ട്. അവർ പാർലമെന്ററി വ്യാമോഹമുള്ളവരാണ്.
വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ ചിലർ വിമർശിച്ചിരുന്നു. വീണ ജനപ്രതിനിധി ആയ ശേഷം പാർട്ടി അംഗത്വത്തിൽ വന്നയാളാണെന്ന് ഇതിന് ജില്ലാ സെക്രട്ടറി മറുപടി നൽകി. സംഘടനാ ചട്ടക്കൂട്ടിലേക്ക് വീണാ ജോർജ് എത്താൻ സമയമെടുക്കും. പാർട്ടിയിൽ ദൈവവിശ്വാസികളുണ്ട്. ചിലർ പാർട്ടി ചർച്ചകൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണ്. ഇത്തരക്കാർ അടുത്ത സമ്മേളനത്തിൽ പാർട്ടിയിലുണ്ടാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസം ആറൻമുള മണ്ഡലത്തിൽ എൽ.ഡി.എഫ് വിജയം ആഘോഷിച്ചപ്പോൾ ചില നേതാക്കളും പ്രവർത്തകരും വീടുകളിൽ കതകടച്ചിരുന്നുവെന്ന് ഏരിയാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പത്തനംതിട്ട ലോക്കൽ സമ്മേളനത്തിലും വീണാജോർജിന്റെ പ്രവർത്തന ശൈലിക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ, മാദ്ധ്യമങ്ങൾ സത്യവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ഏരിയാ സമ്മേളനത്തിലെ ചർച്ചകൾ അതേപടി പുറത്തായതിനെയും ജില്ലാ സെക്രട്ടറി രൂക്ഷമായി വിമർശിച്ചു.
വീണക്കെതിരെ ഉയർന്ന വിമർശനം
വിളിച്ചാൽ ഫോൺ എടുക്കാറില്ല, തിരിച്ചുവിളിക്കാറുമില്ല. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. പാർട്ടിയെ അറിയിക്കാതെ പ്രാദേശിക പരിപാടികളിൽ പങ്കെടുക്കുന്നു. സി.പി.എം പ്രവർത്തകരെക്കാൾ മന്ത്രിക്ക് വിശ്വാസം സി.പി.ഐക്കാരെ. ജില്ലാ സ്റ്റേഡിയം നവീകരണവും അബാൻ ഫ്ളൈ ഒാവർ നിർമാണവും തുടങ്ങാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |