ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൈമാറാൻ ഹർജിക്കാർക്ക് സുപ്രീം കോടതി നിയമിച്ച സാങ്കേതിക സമിതി നിർദേശം നൽകി. ചോർത്തപ്പെട്ട മൊബൈൽ ഫോൺ ഉണ്ടെങ്കിൽ അതും സാങ്കേതിക പരിശോധനയ്ക്കായി നൽകണമെന്ന് ജോൺ ബ്രിട്ടാസ് ഉൾപ്പടെയുള്ള ഹർജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പെഗാസസ് ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് രവീന്ദ്രൻ സമിതിക്ക് മുമ്പാകെ മൊഴി നൽകാൻ താത്പര്യം ഉണ്ടോ എന്നും ഹർജിക്കാരോട് സാങ്കേതിക സമിതി ചോദിച്ചിട്ടുണ്ട്. ചോർത്തപ്പെട്ടെന്ന് പറയുന്ന ഫോണുകൾ ഡൽഹിയിൽവച്ചാണ് കൈമാറേണ്ടത്. തുടർന്ന് അത് പരിശോധനയ്ക്കായി അയക്കും.
ഡിസംബർ അഞ്ചിന് മുമ്പ് ഫോണുകൾ കൈമാറണം. പരിശോധന പൂർത്തിയാക്കിയ ശേഷം ഫോണുകൾ തിരിച്ചുനൽകുമെന്നും ഹർജിക്കാർക്ക് അയച്ച മെയിലിൽ സാങ്കേതിക സമിതി അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ആർ വി രവീന്ദ്രനെ കൂടാതെ റോ മുൻ മേധാവി അലോക് ജോഷി, കമ്പ്യൂട്ടർ സുരക്ഷാ വിദഗ്ദ്ധൻ ഡോ. സന്ദീപ് ഒബ് റോയി തുടങ്ങിയവരാണ് വിദഗ്ദ്ധ സമിതിയിലെ മറ്റംഗങ്ങൾ.
വിദഗ്ദ്ധ സമിതിയെ സഹായിക്കാൻ വേണ്ടിയാണ് ഡോ. നവീൻ കുമാർ ചൗധരി (ഡീൻ, നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റി, ഗാന്ധിനഗർ, ഗുജറാത്ത്), ഡോ. പി പ്രഭാകരൻ (അമൃത വിശ്വ വിദ്യാപീഠം, കൊല്ലം), ഡോ. അശ്വനി അനിൽ ഗുമസ്ത (ഐ.ഐ.ടി മുംബയ്)എന്നിവരടങ്ങിയ മൂന്നംഗ സാങ്കേതിക സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |