തിരുവനന്തപുരം: സർക്കാരിന്റെ പദ്ധതികൾക്കെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ സാക്ഷാൽ മുഖ്യമന്ത്രി തന്നെ വിമർശകനായാലോ? കേരള ബാങ്ക് ആവിഷ്‌കരിച്ച വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനവേദിയിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
സമ്പാദിക്കാനല്ല, നല്ല രീതിയിൽ ജീവിക്കാനാണ് പഠിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാനിധി വിഭാവനം ചെയ്‌തിരിക്കുന്നത്.
കേരളത്തിൽ പലരുടെയും ചിന്ത സമ്പാദ്യത്തെ കുറിച്ചാണ്. അങ്ങനെ ജീവിക്കാൻ മറന്നുപോയ ചിലരുണ്ട്. ഇത് ഏറ്റവും അപകടകരമായ അവസ്ഥയാണ്. ശരിയായ ജീവിതം നയിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കുട്ടികളിൽ അമിതമായ സമ്പാദ്യബോധം ഉണ്ടാകാൻ പാടില്ല എന്നാണ് തന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, താൻ വിദ്യാനിധി പദ്ധതിക്കെതിരെയല്ല പറഞ്ഞതെന്ന് അവസാനം മുഖ്യമന്ത്രി സമാധാനിപ്പിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണ് വിദ്യാനിധി പദ്ധതിയെന്ന് തുടർന്ന് മന്ത്രി വി.എൻ.വാസവനും വിശദീകരിച്ചു.
ഏഴുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് വിദ്യാനിധി പദ്ധതി. പദ്ധതിയിൽ അംഗങ്ങളാകുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പയിൽ മുൻഗണന നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |