കൊച്ചി: ഓഫീസിലേക്കുള്ള യാത്രക്കിടെ സർക്കാർ ജീവനക്കാർക്ക് അപകടമുണ്ടായാൽ അവർക്ക് ചികിത്സക്കായി പ്രത്യേക അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ഷൈലജ. കെ. ഉണ്ണിത്താന് പ്രത്യേക അവധിക്ക് അർഹതയുണ്ടെന്ന സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
2012 ആഗസ്റ്റ് 17 നു രാവിലെ സ്കൂളിലേക്ക് സ്കൂട്ടറിൽ വരുമ്പോഴാണ് ഹർജിക്കാരി അപകടത്തിൽപെട്ടത്. നാലു മാസത്തോളം ചികിത്സ വേണ്ടി വന്നു. തുടർന്ന് ഇക്കാലയളവിൽ പ്രത്യേക അവധിക്ക് (സ്പെഷ്യൽ ഡിസെബിലിറ്റി ലീവ്) അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. ഹർജിക്കാരിക്ക് പ്രത്യേക അവധി നൽകാൻ 2020 നവംബർ 19 നു സിംഗിൾബെഞ്ച് ഉത്തരവു നൽകി. എന്നാൽ സ്കൂളിലേക്കുള്ള യാത്രയെ തൊഴിലുമായി ബന്ധപ്പെടുത്താനാവില്ലെന്നും ആ നിലയ്ക്ക് കേരള സർവീസ് ചട്ടത്തിൽ പറയുന്ന സ്പെഷ്യൽ ലീവ് നൽകാനാവില്ലെന്നുമായിരുന്നു സർക്കാരിന്റെ അപ്പീലിലെ വാദം. അപകടത്തിനിരയായ ജീവനക്കാരിക്ക് അവധി അനുവദിക്കുന്നതിന് ഇത്തരത്തിൽ ഇടുങ്ങിയ വ്യഖ്യാനങ്ങൾ വേണ്ടെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |