ന്യൂഡൽഹി: 2017 മുതൽ 2021 സെപ്തംബർ 30 വരെയുള്ള കാലയളവിൽ ആറ് ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മറ്റൊരു രാജ്യത്തിനായി ആറ് ലക്ഷം പേർ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വച്ചതെന്ന കണക്ക് അവതരിപ്പിച്ചത്. 2017ൽ 1.33 ലക്ഷം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചപ്പോൾ 2018ൽ 1.34 ലക്ഷം, 2019ൽ 1.44 ലക്ഷം, 2020ൽ 85,248, 2020ൽ 1.121 ലക്ഷം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലേക്ക് പൗരൻമാരായി ചേക്കേറിയത്. വിദേശകാര്യ മന്ത്രാലയത്തിൽ ലഭ്യമായ വിവരമനുസരിച്ച്, 1,33,83,718 ഇന്ത്യൻ പൗരന്മാർ വിദേശ രാജ്യങ്ങളിൽ ജോലിക്കായും മറ്റുമായി താമസിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനകത്ത് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചവരുടെ കണക്കും മന്ത്രി അവതരിപ്പിച്ചു. 2016 നും 2020 നും ഇടയിൽ 4,177 പേർക്ക് ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ട്. 10,645 പേരാണ് ഇക്കാലയളവിൽ അപേക്ഷ നൽകിയത്. ഇതിൽ കൂടുതൽ പേരും പാകിസ്ഥാനിൽ നിന്നുമാണ് (7,782). അഫ്ഗാനിസ്ഥാൻ (795), യുഎസ് (227), ശ്രീലങ്ക (205), ബംഗ്ലാദേശ് (184), നേപ്പാൾ (167), കെനിയ (185) എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. 2016ൽ 2,262 പേർ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചപ്പോൾ 2017ൽ 855, 2018ൽ 1,758, 2019ൽ 4,224, 2020ൽ 1,546 എന്നിങ്ങനെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുള്ള കണക്കുകൾ.
പൗരത്വ (ഭേദഗതി) നിയമത്തിന് (സിഎഎ) യോഗ്യരായ ആളുകൾക്ക് നിയമങ്ങൾ വിജ്ഞാപനം ചെയ്തതിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാമെന്ന് റായ് ലോക്സഭയിൽ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ അയൽരാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം അതിവേഗം ലഭിക്കാൻ ഇതിലൂടെയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |