ആലുവ: ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തെരഞ്ഞ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ട 77,000 രൂപ തിരിച്ചെടുത്തു നൽകി റൂറൽ ജില്ലാ സൈബർ പൊലീസ്. ദീപാവലിയിൽ സ്മാർട്ട് ടിവിക്ക് ഓഫർ ഉണ്ടോയെന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളിൽ ഫ്ലിപ്പ് കാർട്ടിന്റെ കസ്റ്റമർ കെയർ നമ്പർ പരതിയത്. ലഭിച്ചത് വ്യാജ നമ്പർ.
കിട്ടിയ നമ്പറിൽ വീട്ടമ്മ ബന്ധപ്പെടുകയും ചെയ്തു. ഓഫർ ഉണ്ടെന്നും അയച്ചു തരുന്ന ലിങ്കിൽ ഉളള ഫോറം ഫിൽ ചെയ്തു നൽകാനും തട്ടിപ്പ് സംഘം പറഞ്ഞു. ഒർജിനൽ ഫ്ലിപ്പ് കാർട്ടിന്റേതാണെന്നു തോന്നിക്കുന്ന തരത്തിലുളള ലിങ്കും ഒപ്പം ഒരു ഫോമും നൽകി. അതിൽ പേരും അക്കൗണ്ട് നമ്പറും ബാങ്ക് യു.പി.ഐ ഐ.ഡിയും മറ്റും നൽകാൻ ആവശ്യപ്പെട്ടിരുന്നു. സംഭവം ഒറിജിനൽ ആണെന്ന ധാരണയിൽ വീട്ടമ്മ വിവരങ്ങളെല്ലാം നൽകി. ഉടനെ ഒരു എസ്.എം.എസ് വന്നു. ആ സന്ദേശം സംഘം നിർദ്ദേശിച്ച മൊബൈൽ നമ്പറിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടു. വീട്ടമ്മ അയയ്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ഒൺലൈൻ നെറ്റ് ബാങ്കിംഗിന്റെ നിയന്ത്രണം തട്ടിപ്പുസംഘത്തിന്റെ കൈകളിലായി.
സംഘം മൂന്നു പ്രാവശ്യമായി 25,000 വച്ച് 75,000 പിൻവലിക്കുകയും രണ്ടായിരം രൂപ അക്കൗണ്ട് ട്രാൻസ്ഫർ നടത്തുകയും ചെയ്തു. പണം നഷ്ടപ്പെട്ട വീട്ടമ്മ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. തുടർന്ന് സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് കണ്ടെത്തി. സംഘം ഈ തുക ഉപയോഗിച്ച് ഓൺലൈൽ വ്യാപാരസൈറ്റുകളിൽ നിന്ന് 50,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ വാങ്ങിയെന്നും 25,000 രൂപയുടെ പർച്ചേസ് നടത്തിയെന്നും കണ്ടെത്തി. തുടർന്ന് പോലീസിന്റെ സമയോചിതമായ ഇടപെടൽ നിമിത്തം സംഘം നടത്തിയ ബാങ്ക് ഇടപാട് ഫ്രീസ് ചെയ്യിപ്പിച്ചു. വീട്ടമ്മയുടെ അക്കൗണ്ടിൽ പണം തിരികെയെത്തിക്കുകയും ചെയ്തു.
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.സി.പി.ഒ പി.എം. ത്വൽഹത്, സി.പി.ഒമാരായ വികാസ് മാണി, പി.എസ്. ഐനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |