വാഷിംഗ്ടൺ: യു.എസിലെ സ്കൂളിൽ 15 വയസുകാരനായ വിദ്യാർത്ഥിയുടെ വെടിവയ്പ്പിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ആക്രമണത്തിൽ ഒരു അദ്ധ്യാപകൻ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. വടക്കൻ ഡിട്രോയിറ്റിൽ നിന്നും 65 കിലോമീറ്റർ അകലെയുള്ള മിഷിഗൺ ഓക്സ്‌ഫോർഡ് ഹൈസ്‌കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 16 വയസുള്ള ആൺകുട്ടിയും 14ഉം 17ഉം വയസുള്ള പെൺകുട്ടികളുമാണ് മരിച്ചതെന്നാണ് വിവരം. സ്കൂളിൽ ക്ലാസുകൾ നടക്കുന്നതിനിടെ തോക്കുമായെത്തിയ വിദ്യാർത്ഥി തന്റെ സഹപാഠികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുതിർത്ത വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ഒരു സെമിഓട്ടോമാറ്റിക് കൈത്തോക്ക് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. 15 മുതൽ 20 തവണ വിദ്യാർത്ഥി വെടിയുതിർത്തെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആരെയെങ്കിലും ലക്ഷ്യംവെച്ച് വെടിയുതിർത്തതാണോയെന്നറിയാൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മിഷിഗൺ ഗവർണർ ഗ്രേറ്റ്‌ചെൻ വിറ്റ്‌മെറും അനുശോചനം രേഖപ്പെടുത്തി.
ഈ വർഷം ഇതുവരെ അമേരിക്കയിലെ സ്‌കൂളുകളിൽ 138 വെടിവയ്പ്പുകൾ നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിവിധ സ്കൂളുകളിൽ നടന്ന സംഭവങ്ങളിൽ ഈ വർഷം മാത്രം 26 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് വർദ്ധിച്ചു വരുന്ന വെടിവയ്പ്പ് കേസുകളെ തുടർന്ന് തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തണമെന്ന ആവശ്യം യു.എസിൽ ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |