കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ അറസ്റ്റിലായ അഞ്ച് സി പി എം പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ കാസർകോട് നിന്ന് പുലർച്ചെയോടെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കേസിൽ സി പി എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു (36), പ്രവർത്തകരായ വിഷ്ണുസുര (45), ശാസ്താമധു (38), റെജി വർഗീസ് (45), ഹരിപ്രസാദ് (32) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തി, ആയുധങ്ങൾ എത്തിച്ചു തുടങ്ങിയവയാണ് ഇവർക്കെതിരെയുള്ള കണ്ടെത്തലുകൾ.
2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിറുത്തി വിവിധ വാഹനങ്ങളിലെത്തിയ ഒരു കൂട്ടം ആൾക്കാർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ സി പിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ ഉൾപ്പടെ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |