കൊച്ചി: കൊവിഡ് കാലത്തെ പ്രതിസന്ധി അയഞ്ഞതോടെ ഐ.ടി കമ്പനികളിലെ പുതിയ ജീവനക്കാരുടെ നിയമനത്തിൽ വൻവർദ്ധനവ്. വർക്ക് അറ്റ് ഹോം രീതി അവസാനിച്ചതിന് പിന്നാലെയാണ് കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത്. സ്റ്റാർട്ടപ്പുകളും പുതിയ നിയമനങ്ങൾ നടത്തുന്നുണ്ട്.
കൊച്ചിയിൽ പുതിയ കേന്ദ്രം ആരംഭിക്കുന്ന ഐ.ബി.എം നൂറുകണക്കിന് പേരെ നിയമിക്കാൻ നടപടി തുടങ്ങി. യു.എസ്.ടി ഗ്ളോബൽ ഉൾപ്പെടെ ഇൻഫോപാർക്കിലെ കമ്പനികൾ കഴിഞ്ഞ രണ്ടുമാസത്തിനിടെ ആയിരത്തിലേറെപ്പേർക്ക് പുതിയ നിയമനങ്ങൾ നൽകി. ഐ.ടി മേഖലയിലെ സംഘടനയായ 'പ്രതിധ്വനി'യെ നിരവധി കമ്പനികൾ റിക്രൂട്ട്മെന്റ് ആവശ്യവുമായി സമീപിച്ചിട്ടുണ്ട്. ബി.ടെക്കുകാർക്കാണ് കൂടുതൽ അവസരം. എം.സി.എ., ബി.സി.എ എന്നിവ വിജയിച്ചവർക്കും അവസരങ്ങൾ ലഭിക്കുന്നുണ്ട്. മികച്ച ശമ്പളവും കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
കൊച്ചി ഇൻഫോപാർക്ക്, കൊരട്ടി, ചേർത്തല പാർക്കുകൾ എന്നിവ കൊവിഡിന് ശേഷം മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ഇൻഫോപാർക്കിലും സ്‌മാർട്ട്സിറ്റിയിലും ഐ.ടി കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കൂടുതൽ ഐ.ടി കമ്പനികൾ ആരംഭിക്കുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഇൻഫോപാർക്ക് വൃത്തങ്ങൾ പറഞ്ഞു.
ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ആഗോള പ്രൊഡക്ട് എൻജിനീയറിംഗ് സർവീസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ 3000 ലധികം എൻജിനീയർമാരെ നിയമിക്കാൻ നടപടി ആരംഭിച്ചു. രണ്ടു വർഷം കൊണ്ടാണ് ഇത്രയും പേർക്ക് തൊഴിൽ നൽകുക. പരിചയസമ്പന്നരും പുതുമുഖങ്ങളും ഉൾപ്പെടുന്നതാണ് നിയമനങ്ങൾ. പ്രമുഖ എൻജിനീയറിംഗ് കോളേജുകളിൽ നിന്നും ഉദ്യോഗാർത്ഥികളെ കണ്ടെത്തുമെന്ന് ക്വസ്റ്റ് ഗ്ലോബലിലെ സെന്റർ വൈസ് പ്രസിഡന്റും മേധാവിയുമായ എസ്. നാരായണൻ പറഞ്ഞു.
ഇൻഫോപാർക്ക് ആസ്ഥാനമായ ഫിൻജെന്റ് ഗ്ലോബൽ സൊലൂഷൻസ് 150 പേരെ കണ്ടെത്താൻ നടപടി ആരംഭിച്ചു. പരിചയുള്ള 100 വിദഗ്ദ്ധരെയും പഠനം പൂർത്തിയാക്കിയ 50 പുതിയവരെയും നിയമിക്കും. ബംഗളുരു, പൂനെ, ഹൈദരാബാദ് നഗരങ്ങളിൽ നിന്ന് ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ തിരിച്ചെത്തിയവർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളും പുതിയ നിയമനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പഠനം പൂർത്തിയാക്കിയവരെയാണ് സ്റ്റാർട്ടപ്പുകൾ പരിഗണിക്കുന്നത്.
സ്റ്റാർട്ടപ്പുകൾക്ക് സ്വയംസഹായ സംഘം
സ്റ്റാർട്ടപ്പ് സംരംഭങ്ങളെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും നിക്ഷേപകരുടേയും സംരംഭകരുടേയും കൂട്ടായ്‌മയായ കേരള സ്റ്റാർട്ടപ്പ് നെറ്റ്‌വർക്ക് ആരംഭിച്ചു. ലോക്ക് ഡൗൺ കാലത്ത് മുന്നൂറിലേറെ സംരംഭകർ തുടക്കമിട്ട കൂട്ടായ്‌മക്കാണ് ഔപചാരിക രൂപമായത്. കെ.എസ്.എൻ ഗ്ലോബൽ എന്ന പേരിൽ സംഘടന അറിയപ്പെടും.
സംരഭകരായ അജിൻ എസ്., അനിൽ ബാലൻ, ബിന്ദു ശങ്കരപ്പിള്ള, ഡോ. ജയൻ ജോസഫ്, സുനിൽ ഹരിദാസ്, റോണി റോയ്, മനോജ് ബാലു, ബിനു മാത്യു, മനോജ് ഗോപാലകൃഷ്ണൻ എന്നിവരാണ് സംഘാടകർ.
കേരള സ്റ്റാർട്ടപ്പ് മിഷൻ, നാസ്‌കോം പ്രതിനിധികളും സംഘടനയുടെ ഭാഗമാണ്.
രണ്ടു മാസത്തിനിടെ പുതിയ നിയമനങ്ങളിൽ വൻവർദ്ധനവുണ്ട്. വൻകിട കമ്പനികൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ നിയമനങ്ങൾ തുടരുകയാണ്. മികച്ച പാക്കേജാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്."
ആഷിക് സി. ചന്ദ്രൻ
പ്രതിധ്വനി
ഇൻഫോപാർക്ക്
കൊച്ചിയിലെ ഐ.ടി കമ്പനികൾ രണ്ടുമാസത്തിനിടെ ജോലി നൽകിയത് : 1000 ലേറെപ്പേർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |