കണ്ണൂർ: മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ ബി ജെ പിക്കെതിരെ രൂക്ഷവിമർശനവുമായി സി പി എം നേതാവ് പി ജയരാജൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.
തലശ്ശേരിക്ക് പ്രത്യേക ചരിത്രമുണ്ടെന്ന് ബി ജെ പിക്കാർ ഓർക്കണമെന്നും, 1971ൽ തലശ്ശേരി വർഗീയ കലാപത്തിന്റെ മറവിൽ മുസ്ലീം പള്ളികൾ തകർക്കാനുള്ള ആർ എസ് എസ് പദ്ധതിക്ക് തടയിടാൻ സി പി എം മുന്നോട്ടുവന്നിരുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. കേരളത്തിൽ എൽ ഡി എഫ് സർക്കാരും സി പി എമ്മും ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും നടക്കില്ലെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കഴിഞ്ഞ ദിവസം ബി ജെ പി തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അഞ്ച് നേരം നിസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ലെന്നും അത് തങ്ങൾ തകർക്കുമെന്നാണ് അവരുടെ ഭീഷണി. തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ബി ജെ പിക്കാർ ഓർക്കണം. അത് ബി ജെ പി രൂപപ്പെടുന്നതിന് മുൻപുള്ളതാണ്.
അവരുടെ ആത്മീയ ആചര്യന്മാരായ ആർ എസ് എസ് നടത്തിയ 1971 ലെ തലശ്ശേരി വർഗീയ കലാപമായിരുന്നു അത്. അതിന്റെ ഭാഗമായി അന്ന് മുസ്ലിം പള്ളികൾക്ക് നേരെയും വീടുകൾക്ക് നേരെയും അക്രമമുണ്ടായി. ചിലയിടത്ത് മുസ്ലിം വർഗീയ വാദികളും കടകൾക്കും മറ്റും നേരെ തിരിച്ച് ആക്രമണം നടത്തി. അപ്പോഴാണ് സിപിഐ എംന്റെ കരുത്ത് ആർ എസ് എസുകാർക്ക് ബോദ്ധ്യമായത്. മുസ്ലിം പള്ളികൾ വ്യാപകമായി തകർക്കാനുള്ള ആർ എസ് എസ് പദ്ധതിക്ക് തടയിടാൻ സിപിഐ എം മുന്നോട്ടുവന്നു. ആത്മത്യാഗം ചെയ്തും മതസൗഹാർദ്ദം പുനർസ്ഥാപിക്കാൻ പ്രവർത്തകർ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉൾക്കൊണ്ടായിരുന്നു ആ പ്രവർത്തനം.
എൽ ഡി എഫ് സർക്കാരും സിപിഐഎമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല.അത് ബി ജെ പിക്കാർ ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ ആർ എസ് എസ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഐഎമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവർ ഓർക്കണം.
പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികൾക്ക് അവസരമുണ്ടാക്കി കൊടുത്തത്. ഏതായാലും കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികൾ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |