ന്യൂഡൽഹി: രാജ്യത്തെ ഇരുചക്രവാഹനങ്ങളുടെ വില കുതിച്ചു കയറികൊണ്ടിരിക്കുകയാണ്. റോയൽ എൻഫീൽഡ്, ഹീറോ മോട്ടോകോർപ്പ്, കെ ടി എം മുതലായ മിക്ക ഇരുചക്ര വാഹന നിർമാതാക്കളും ഇതിനോടകം തന്നെ തങ്ങളുടെ മോഡലുകളുടെ വിലയിൽ കാര്യമായ വർദ്ധനവ് വരുത്തി കഴിഞ്ഞു. ഇതിന് ഏറ്റവും വലിയ ഉദാഹരണം കെ ടി എം ആണ്. അവരുടെ എല്ലാ മോഡലുകളിലും ഗണ്യമായ തോതിലാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയം കെ ടി എം ഡ്യൂക്ക് 250യുടെ എക്സ് ഷോറൂം വില 2.09 ലക്ഷം ആയിരുന്നെങ്കിൽ നിലവിൽ ഇതേ മോഡലിന്റെ വില 2.29 ലക്ഷം ആണ്. 2.58 ലക്ഷം ആയിരുന്ന ഡ്യൂക്ക് 390ക്ക് 2.8 ലക്ഷവും, 2.58 ലക്ഷം ആയിരുന്ന ഡ്യൂക്ക് 390 അഡ്വഞ്ചറിന് ഇപ്പോൾ 3.28 ലക്ഷം രൂപയും നൽകണം.
ബി എസ് 4നു ശേഷം ബി എസ് 6 വാഹനങ്ങളിലേക്കുള്ള മാറ്റവും 125 സി സി ബൈക്കുകൾക്ക് എ ബി എസ് നിർബന്ധമാക്കിയതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ജി എസ് ടിയിൽ ഇരുചക്രവാഹനങ്ങൾക്ക് ഈടാക്കുന്ന 28 ശതമാനം നികുതി വിലക്കയറ്റത്തിനുള്ള മറ്റൊരു ഘടകമാണ്. 2019 മുതൽ ഈ ഉയർന്ന നികുതിയാണ് ജി എസ് ടി കൗൺസിൽ ഇരുചക്രവാഹനങ്ങൾക്ക് ഈടാക്കുന്നത്.
എന്നാൽ ഇവയ്ക്കെല്ലാം ഉപരിയായി അസംസ്കൃത വസ്തുക്കളുടെ വിലയിൽ വന്ന വമ്പൻ വർദ്ധനവാണ് ഇരുചക്രവാഹനങ്ങളുടെ വിലവർദ്ധനവിനെ കാര്യമായി സ്വാധീനിച്ചത്. ഒരു വർഷത്തിനിടയിൽ സ്റ്റീലിന്റെ വില ഇരട്ടിയായി. അലുമിനിയം, കോപ്പർ മുതലായ മറ്റ് അസംസ്‌കൃത വസ്തുക്കളെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. ടയർ നിർമാണത്തിന് ഉപയോഗിക്കുന്ന റബർ മുതൽ ഇലക്ട്രോണിക് ഭാഗങ്ങളുടെ വിലയിലും കാര്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിനെല്ലാം ഉപരിയാണ് ഇന്ധന വിലവർദ്ധന. വാഹനം നിർമിക്കുന്ന ഫാക്ടറിയിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഷോറൂമുകളിലേക്ക് കൊണ്ട് പോകാൻ വേണ്ടി വരുന്ന ഇന്ധനച്ചെലവിൽ വലിയൊരു വർദ്ധന തന്നെ ഈയടുത്ത് ഉണ്ടായിട്ടുണ്ട്.
ലോക്ഡൗൺ കാലഘട്ടത്തിൽ ഉണ്ടായ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് വാഹന നിർമാതാക്കൾ വിലവർദ്ധിപ്പിക്കുന്നതെന്നാണ് പലരുടേയും ധാരണ. എന്നാൽ വിപണിയിലെ മറ്റ് ഘടകങ്ങളാണ് നിലവിലെ വിലവർദ്ധനയ്ക്ക് കാരണം. അടുത്തകാലത്തൊന്നും ഇരുചക്രവാഹനങ്ങളുടെ വിലയിൽ കുറവി വരാൻ പോകുന്നില്ലെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. വില കുറഞ്ഞിട്ട് ബൈക്ക് വാങ്ങാം എന്ന് ആരെങ്കിലും കുതുന്നുണ്ടെങ്കിൽ അടുത്തൊന്നും വാങ്ങിക്കാൻ സാധിക്കണമെന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |