കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചനുമായി ഇൻസ്റ്റഗ്രാമിൽ 'ലഹരി ചാറ്റ്' നടത്തിയ യുവതികളെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തതായി വിവരം. മൂന്ന് പേരെ ചോദ്യം ചെയ്തെന്നാണ് അറിയുന്നത്. സമ്പന്നകുടുംബാംഗങ്ങളായ ഇവർ സൈജുവിന്റെ ലഹരി ബന്ധങ്ങളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പൊലീസിന് കൈമാറിയതായാണ് സൂചന. എന്നാൽ സൈജുവിനെതിരെ പരാതി നൽകാൻ ഇവർ കൂട്ടാക്കിയിട്ടില്ലെന്നും അറിയുന്നു.
സൈജു യുവതികളെ പിന്തുടരാൻ ഉപയോഗിച്ച ഔഡി കാറിന്റെ ഉടമ തൃശൂർ സ്വദേശി ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ഉടൻ ചെയ്യും. ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സൈജു സംഘടിപ്പിക്കുന്ന ഡി.ജെ.പാർട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഇയാൾ.
കാക്കനാട് രാജഗിരിവാലിയിലെ സൈജുവിന്റെ ഫ്ളാറ്റിൽ നടത്തിയ ലഹരി പാർട്ടിയിൽ ഫെബിനും സുഹൃത്തുക്കളും പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. പാർട്ടിയിൽ ഒരു വനിതാ ഡോക്ടറുമുണ്ടായിരുന്നെന്ന് സൈജു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇവരെയും ചോദ്യം ചെയ്യും.
വനംവകുപ്പ് അന്വേഷിക്കും
കാട്ടുപോത്തിനെ വേട്ടയാടി കറിവച്ചു കഴിച്ചെന്ന സൈജുവിന്റെ വാട്‌സ് ആപ് ചാറ്റ് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് പറഞ്ഞു. വനത്തിൽ ചാരായം വാറ്റി ഉപയോഗിച്ചെന്നും ചാറ്റിലുണ്ട്. ഇക്കാര്യത്തിൽ എക്‌സൈസിന്റെ സഹായത്തോടെ അന്വേഷണം നടത്തും. എം.ഡി.എം.എ, ഹാഷിഷ്, കഞ്ചാവ് എന്നിവ ഉപയോഗിച്ചതിനെക്കുറിച്ച് സൈജു സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രശസ്തയായ ഒരു യുവതിയും സുഹൃത്തുക്കളും സൈജുവിന്റെ പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. ഇവർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
നിയമോപദേശം തേടി
സൈജു കേരളത്തിലെ ലഹരിമാഫിയയുടെ പ്രബലനായ കണ്ണിയായതിനാൽ ഇയാൾക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. സൈജുവിന്റെ കൈയിൽ നിന്ന് ക്രൈംബ്രാഞ്ചിന് മയക്കുമരുന്ന് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കേസെടുക്കാൻ കഴിയുമോയെന്നാണ് തിരക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |