തിരുവനന്തപുരം: തിരുവല്ലയിൽ നടന്നത് ക്രൂരവും ആസൂത്രിതവുമായ കൊലപാതകമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയ കോടിയേരി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവ് സന്ദീപിനെ കുത്തിക്കൊന്ന സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് സംഘമാണെന്നും കൊലയ്ക്ക് പകരം കൊല എന്നത് സി പി എം മുദ്രാവാക്യമല്ലെന്നും കോടിയേരി വ്യക്തമാക്കി. കൊലയാളികളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും ആർ എസ് എസ് പ്രകോപനത്തിൽ വീഴാതെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവല്ലയിലെ ചാത്തങ്കരിയിൽ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപ് കുമാറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിക്കൊന്നത്. നെഞ്ചിൽ ഒൻപത് കുത്തേറ്റ സന്ദീപിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആഴത്തിലുള്ള മുറിവായതിനാൽ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട നാല് പ്രതികളെ പൊലീസ് പിടികൂടി. ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് എന്നവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഇന്നുചേർന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് കോടിയേരിയെ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടക്കികൊണ്ട് വരുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2020 നവംബര്‍ 13നാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് താത്കാലിക ചുമതല എ. വിജയരാഘവന് നല്‍കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി എടുത്തതെങ്കിലും മകൻ ബിനീഷ് കോടിയേരി ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായും ഇതിനൊരു കാരണമായി. ചികിത്സയിൽ ആരോഗ്യം പൂർണമായി വീണ്ടെടുത്തതും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതും മടങ്ങിവരവ് വേഗത്തിലാക്കി. കോടിയേരി എത്രയും പെട്ടെന്ന് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് പാർട്ടി നേതാക്കളുടെ ഇടയിൽ അഭിപ്രായമുയരുകയും ചെയ്തിരുന്നു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ സ്ഥിരം സെക്രട്ടറി ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നായിരുന്നു നേതാക്കളുടെ പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |