കുമരനെല്ലൂരിലെ മണ്ണിന്റെ മണവും കാറ്റുമേറ്റ് മുത്തച്ഛന്റെ കയ്യിൽ തൂങ്ങി നടന്നിരുന്ന കൊച്ചുശ്രുതി ഇന്ന് കാർഷിക മേഖലയിൽ ലോകം മുഴുവൻ പ്രതീക്ഷയോടെ കാതോർക്കുന്നപേരാണ്. ആ മികവിനുള്ള അംഗീകാരമായാണ് അമേരിക്കയിലെ കാർഷികരംഗത്ത് പ്രവർത്തിക്കുന്ന യുവശാസ്ത്രജ്ഞർക്കുള്ള പരമോന്നത ബഹുമതിയായ ക്രോപ്പ് സയൻസ് സൊസൈറ്റി ഒഫ് അമേരിക്കയുടെ ഏർളി കരിയർ പുരസ്കാരം ഡോ. ശ്രുതി നാരായണനെ തേടിയെത്തിയത്. അസാധാരണ നേട്ടത്തിന്റെ നാൾവഴികളിലൂടെ...
പാലക്കാട് കരിങ്ങനാട്ടെ പാടത്ത് മുത്തച്ഛൻ ഗോവിന്ദന്റെ കൂടെ നടന്ന ഓർമ്മകൾ ഡോ. ശ്രുതി നാരായണന്റെ മനസിൽ ഇന്നും പച്ചപ്പോടെയുണ്ട്. അമേരിക്കയിലെ കാർഷികരംഗത്തെ ഗവേഷണ, പരീക്ഷണങ്ങളുടെ തിരക്കിലും ഒന്നു മനസോർത്താൽ അന്നത്തെ കൊയ്ത്തിന്റെ ആരവവും വീട്ടിലെ ഓരോ കോണിലുമായി സൂക്ഷിച്ച പുന്നെല്ലിന്റെ മണവും കണ്ണടച്ചിരുന്ന് ആസ്വദിക്കുന്ന പണ്ടത്തെ കുട്ടിയായി ശ്രുതി മാറും. കുട്ടിക്കാലം മുതലേ കണ്ടുവളർന്ന് മനസിൽ വേരുറപ്പിച്ചതുകൊണ്ടാവാം മണ്ണിൽ പണിയെടുക്കുന്നവരുടെ സന്തോഷവും സങ്കടവും ശ്രുതിയ്ക്ക് മനസിലാകുന്നത്. വേനലും മഴയും മാറി മാറി പരീക്ഷിക്കുമ്പോൾ നഷ്ടക്കണക്കിലാകുന്ന കർഷകരെ സഹായിക്കാനുള്ള ഗവേഷണപദ്ധതികളിലാണിപ്പോൾ ശ്രുതി. കാതങ്ങൾക്കപ്പുറം അമേരിക്കയിലിരുന്ന് ലോകത്തെ എല്ലാ കർഷകർക്കും വേണ്ടി ശ്രുതി പുതിയ പുതിയ കണ്ടെത്തലുകൾ നടത്തുന്നു. അതാകട്ടെ കാർഷികഗവേഷണമേഖലയിലെ വലിയ നേട്ടങ്ങളായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. കർഷകർക്കുള്ളതാണ് വരുംകാലമെന്ന ഉറപ്പാണ് ഈ ഗവേഷക പകർന്നു തരുന്ന പുതിയ പ്രതീക്ഷ എന്നു തന്നെ പറയാം.
അമേരിക്കയിൽ കാർഷികരംഗത്ത് പ്രവർത്തിക്കുന്ന യുവശാസ്ത്രജ്ഞർക്കുള്ള പരമോന്നത ബഹുമതിയായ ക്രോപ്പ് സയൻസ് സൊസൈറ്റി ഒഫ് അമേരിക്ക (സി.എസ്.എസ്.എ)യുടെ ഈ വർഷത്തെ ഏർളി കരിയർ പുരസ്കാരം ശ്രുതിക്ക് ലഭിച്ചത് ആ മികവിനുള്ള ആദരവായാണ്. ഇന്ത്യയിൽ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യവനിതയാണ് എന്നത് ശ്രുതിയുടെ നേട്ടത്തിന് ഇരട്ടി മധുരമേകുന്നു.
ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ശാസ്ത്രജ്ഞർ നാമനിർദ്ദേശം ചെയ്യുന്നവരിൽ നിന്നും മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകുന്നത്. കർഷകർക്ക് ഏറെ നേട്ടങ്ങൾ നൽകുന്ന ഗവേഷണം മികച്ചതെന്ന് വിലയിരുത്തിയാണ് അമേരിക്കയിലെ ക്ലംസൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായ ശ്രുതിയെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
''കാർഷികമേഖലയിൽ, കർഷകർക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഭക്ഷ്യസുരക്ഷ ഇന്ന് ലോകത്തിനുമുന്നിൽ തന്നെ വലിയ വെല്ലുവിളി ഉയർത്തുന്ന വിഷയമാണ്. കാലാവസ്ഥാമാറ്റം, ആഗോളതാപനം തുടങ്ങിയ വെല്ലുവിളികളും ലോകം നേരിടേണ്ടതുണ്ട്. ഈയൊരു സാഹചര്യത്തിൽ കാർഷികമേഖലയിൽ ഒട്ടേറെ ചെയ്യേണ്ടതുണ്ട്. പുതിയ തലമുറയിലെ വിദ്യാർത്ഥികളുൾപ്പെട്ട ഞങ്ങളുടെ ടീമിന് പ്രതീക്ഷിക്കാനേറെയുണ്ട്. കർഷകർക്ക് ഉപകാരപ്പെടുന്ന ഗവേഷണങ്ങളാണ് അവ എന്നത് വലിയ അഭിമാനമാണ്. ഒരൊറ്റ ദിവസം കൊണ്ടുള്ള നേട്ടങ്ങളല്ല ഇതൊന്നും, പത്തും പതിനഞ്ചും വർഷങ്ങളെടുക്കുന്ന ഗവേഷണങ്ങളാണ് ഇവ. '' ഡോ. ശ്രുതി നാരായണൻ സംസാരിക്കുന്നു.
കർഷകർക്ക് പ്രതീക്ഷയായ ഗവേഷണം
പണ്ടത്തേക്കാൾ കൂടുതലാണ് ഇപ്പോൾ ഭൂമിയിൽ അനുഭവപ്പെടുന്ന ചൂട്. എല്ലാ ജീവജാലങ്ങൾക്കുമെന്ന പോലെ സസ്യങ്ങൾക്കും ഇത് ഭീഷണിയാണ്. സസ്യകോശങ്ങളുടെ മെബ്രെംയ്നിനാണ് ചൂടിൽ സാരമായി പരിക്കേൽക്കുന്നത്. കോശങ്ങളെ സംരക്ഷിച്ചു നിറുത്തുന്ന ആവരണമാണ് മെബ്രെംയ്ൻ. ചൂട് കൂടുമ്പോൾ കോശങ്ങൾ പൂർണമായും നശിക്കും. എന്നാൽ ചില സസ്യങ്ങളിൽ ചൂടിനെ ചെറുത്ത് നിൽക്കാൻ ജീനുകളുണ്ട്. പാരമ്പര്യമായി കൈവരുന്ന ജനിതക സ്വഭാവം കൊണ്ടാണിത്. ഇത്തരം കോശങ്ങളിലെ ലിപ്പിഡുകളുടെ പ്രവർത്തനങ്ങൾ മെബ്രെംയ്നുകളെ സംരക്ഷിക്കുന്നുവെന്ന് പഠനത്തിലൂടെ കണ്ടെത്തി. സസ്യങ്ങളിലെ ജീവശാസ്ത്ര പ്രതിഭാസമായ ലിപ്പിഡ് മെറ്റബോളിസത്തെ എങ്ങനെ പുതുക്കാമെന്ന ചിന്ത ലാബിലും പാടത്തുമായി പരീക്ഷിച്ചു. അതാണ് ആദ്യത്തെ ഗവേഷണം. കഴിഞ്ഞ പത്തുവർഷത്തെ ഗവേഷണമായിരുന്നു അത്. സസ്യങ്ങളുടെ റൂട്ട് ആർക്കിടെക്ചറുമായി ബന്ധപ്പെട്ട ഗവേഷണമാണ് രണ്ടാമത്തേത്. വരൾച്ച വരുമ്പോൾ അത് നേരത്തെ അറിയുന്ന സസ്യങ്ങൾ വേരുകളെ ആഴത്തിലേക്ക് സ്വാഭാവികമായും പടർത്താറുണ്ട്. മണ്ണിൽ വെള്ളം കുറയുമ്പോൾ നിലനിൽക്കുന്നതിന്റെ ഭാഗമായാണത്. സസ്യങ്ങളുടെ ശ്രദ്ധ വേരിന്റെ വളർച്ചയിലാകുമ്പോൾ അവയുടെ ഊർജ്ജം മുഴുവൻ അങ്ങോട്ടുപോകുകയും വിളവിനെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. എല്ലാ സസ്യങ്ങളിലും ഇങ്ങനെ അല്ല സംഭവിക്കുന്നത്. ചില സസ്യങ്ങൾ വേരുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തെ മാത്രം ഇത്തരം സാഹചര്യങ്ങളിൽ നിലനിർത്തുന്നു.
സുസ്ഥിരതയെന്ന ആദ്യചുവട്
വിളകളുടെ കാര്യത്തിൽ സുസ്ഥിരതയാണ് ഏറ്റവും പ്രധാനം. മണ്ണ് പരമാവധി കിളച്ചു മറിക്കുന്ന രീതിയാണ് പലപ്പോഴും കർഷകർ പിന്തുടരുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ മണ്ണിലെ മൈക്രോ ഓർഗാനിസങ്ങളും മറ്റും ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഒരു ചെറിയ കാലത്തേക്ക് മാത്രം നേട്ടം തരുന്ന രീതിയാണിത്. ദീർഘകാലത്തേക്ക് പ്രയോജനപ്പെടില്ല. മണ്ണിന്റെ ഗുണങ്ങൾ നശിച്ചുപോവുകയും നമ്മൾ കൂടുതൽ വളങ്ങളും രാസവസ്തുക്കളും ഉപയോഗിക്കേണ്ട അവസ്ഥ വന്നുചേരുകയുമാണ് വാസ്തവത്തിൽ. വേനൽ പൊള്ളുമ്പോഴും വിളകൾ കരിഞ്ഞുണങ്ങുമ്പോഴും സൂര്യാഘാതമുണ്ടാകുമ്പോഴും നഷ്ടമുണ്ടാകുന്നത് കർഷകർക്ക് മാത്രമാണ്. കാരണം പലപ്പോഴും കാലാവസ്ഥ പ്രവചനാതീതമാണ്.ഏതു കാലാവസ്ഥയിലും സുസ്ഥിരത ഉറപ്പാക്കുന്നതാണ് പ്രധാനം. കേരളത്തിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്ന രീതിയാണ് അമേരിക്കയിലുള്ളത്. പാരമ്പര്യരീതിയിൽ കൃഷി ചെയ്യുന്ന കുറേ കർഷകരും അമേരിക്കയിലുണ്ട്. ലോകത്തെല്ലായിടത്തും കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പലപ്പോഴും സമാനമാണ്.എന്റെ കൂടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള ഒരു ടീമുണ്ട്. ഏറ്റവും മികച്ച അനുഭവമായാണ് അദ്ധ്യാപനത്തെ ഞാൻ നോക്കി കാണുന്നത്. എന്റെ വിദ്യാർത്ഥികളുടെ നേട്ടങ്ങളാണ് ഏറ്റവും വലിയ അംഗീകാരങ്ങളായി ഞാൻ വിലയിരുത്തുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മാസ്റ്റേഴ്സ്, പി എച്ച് ഡി വിദ്യാർത്ഥികളാണവർ. നമ്മുടെ നാട്ടിലുള്ള വിദ്യാർത്ഥികളും ഇതേ പോലെയുള്ള ഗവേഷണ പ്രൊജക്ടിന്റെ ഭാഗമാകുന്നതും കരിയറിൽ മുന്നോട്ടുപോകുന്നതും ഇപ്പോൾ ഞാൻ സ്വപ്നം കാണുന്നുണ്ട്. അതിനായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അത്തരം പ്രൊജക്ടുകൾ രൂപീകരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
മുത്തച്ഛൻ പഠിപ്പിച്ച പച്ചപ്പ്
പത്താം ക്ലാസ് വരെ ഞാൻ പഠിച്ചത് കുമരനെല്ലൂർ ഗവ. ഹൈസ്കൂളിലായിരുന്നു. മഹാകവി അക്കിത്തവും മലയാളത്തിന്റെ പുണ്യം എം.ടി. വാസുദേവൻ നായരും പഠിച്ച സ്കൂൾ എന്നത് വലിയ അഭിമാനമാണ്. അച്ഛൻ പി.കെ. നാരായണൻ കുട്ടിയും അമ്മ എ. കെ. ശ്രീദേവിയും അവിടെ തന്നെ അദ്ധ്യാപകരായിരുന്നു. മറ്റുള്ളവരിലേക്ക് അക്ഷര വെളിച്ചമെത്തിക്കുന്നതിൽ മുന്നിലായിരുന്നു അച്ഛനും അമ്മയും. ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവർത്തകരായ അച്ഛനും അമ്മയുമാണ് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മഹത്തായ ആശയം എന്നിലേക്ക് എത്തിച്ചത്. മുത്തച്ഛൻ ഗോവിന്ദനാണ് കൃഷിയുടെ ലോകത്തേക്ക് എന്നെ കൈപിടിച്ചു നടത്തിയത്. അദ്ധ്യാപകനായിരുന്ന മുത്തച്ഛന് കൃഷിയായിരുന്നു പ്രാണൻ. സ്കൂൾ സമയം കഴിഞ്ഞാൽ പാടത്ത് ഓടിയെത്തും. ഒഴിവുവേളകളിലും അവിടെയായിരിക്കും. എല്ലാവരും പഠിക്കണമെന്ന ചിന്താഗതിക്കാരനായിരുന്നു നാട്ടുകാർ അപ്പുക്കുട്ടൻ മാഷെന്ന് വിളിക്കുന്ന മുത്തച്ഛൻ. രാവിലെ വീടുകളിൽ നിന്നും കുട്ടികളെയും കൂട്ടി പാടത്ത് കൂടെ സ്കൂളിലേക്ക് നടന്നു നീങ്ങുന്ന മുത്തച്ഛൻ ഇന്നും ഞങ്ങളുടെ നാടിന്റെ മുഴുവൻ ഓർമ്മയിലുണ്ട്.
ഒന്നു കണ്ണടച്ചാൽ മതി ആ കാലത്തിലൂടെ എനിക്ക് സഞ്ചരിക്കാം. അത്രത്തോളം മനസിൽ പതിഞ്ഞിട്ടുണ്ട് അന്നത്തെ ഓരോ കാഴ്ചയും. തൃശൂർ വിവേകോദയം സ്കൂളിലായിരുന്നു എന്റെ പ്ലസ്ടു പഠനം. കാർഷികമേഖലയിലെ പഠനം അന്നേ മനസിലുണ്ട്. ആൾ ഇന്ത്യാ അഗ്രികൾച്ചറൽ എൻട്രൻസ് എഴുതി. അങ്ങനെ മണ്ണൂത്തി കാർഷിക കോളേജിൽ ബി.എസ് സി അഗ്രിക്കൾച്ചറിന് ചേർന്നു. നാലുവർഷമായിരുന്നു കോഴ്സ്. അതിനുശേഷം ഒരു വർഷത്തോളം പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തിൽ ഫാം മാനേജരായി ജോലി ചെയ്തു. 2009 ലായിരുന്നു പ്രദീഷ് ചന്ദ്രനുമായുള്ള വിവാഹം. അതേ വർഷം തന്നെ അമേരിക്കയിലെ കാൻസസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ മാസ്റ്റേഴ്സിന് പ്രവേശനം ലഭിച്ചു. പിഎച്ച്ഡിയും അവിടെയായിരുന്നു. തുടർന്നാണ് അസിസ്റ്റന്റ് പ്രൊഫസറായി ക്ലംസൺ യൂണിവേഴ്സിറ്റിയിൽ ജോലി ലഭിച്ചത്. ഭർത്താവ് പ്രദീഷ് ചന്ദ്രൻ ക്ലംസൺ യൂണിവേഴ്സിറ്റിയിൽ തന്നെ എന്റമോളജിസ്റ്റാണ്. തൃശൂർ കാർഷിക കോളേജിൽ ആരംഭിച്ച ഇവരുടെ സൗഹൃദം ശ്രുതിയുടെ ഗവേഷണത്തിന്റെ തന്നെ വെള്ളവും വെളിച്ചവുമായി മാറിയിരിക്കുകയാണ്. നാലുവയസുകാരി മിഴി സാവേരിയാണ് മകൾ. സഹോദരൻ എൻ. ശ്രീദേവ് കഥാകൃത്തും തിരുവനന്തപുരത്ത് യു.എസ്. ടെക്നോളജീസിൽ എൻജിനിയറുമാണ്. ഭാര്യ കവിത തിരുവനന്തപുരത്ത് തന്നെ ഇൻഫോസിസിൽ എൻജിനിയറാണ്. മകൻ മൽഹാർ ഒന്നാം ക്ളാസ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |