കോട്ടയം: ഗ്ലൗസ് അടക്കം ഉപയോഗിച്ച് അതിവിദഗ്ദ്ധമായ രീതിയിൽ മോഷണം നടത്തിയ കള്ളനെ പിടികൂടാൻ സഹായകമായത് ചെരുപ്പിന്റെ അളവ്. തിരുവനന്തപുരം പാറശ്ശാല സ്വദേശി പൂവരക് വിള വീട്ടിൽ സജുവിനെയാണ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിലായി ഇരുപതിലധികം മോഷണ കേസുകളിലെ പ്രതിയായ സജുവിനെ കട്ടപ്പന പൊലീസാണ് പിടികൂടിയത്.
കഴിഞ്ഞ എട്ടു മാസത്തോളമായി കട്ടപ്പനക്കടുത്ത് വെള്ളിലാംകണ്ടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ. പകൽ സമയത്ത് വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന് ആൾത്താമസമില്ലാത്ത വീടുകൾ കണ്ടു വച്ച്, രാത്രിയിലെത്തി മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ പതിവ്.
പണവും സ്വർണാഭരണങ്ങളുമാണ് കൂടുതലായും മോഷ്ടിച്ചത്. മുഖം മറയ്ക്കുന്ന തൊപ്പിയും, കൈയടയാളം പതിയാതിരിക്കാൻ ഗ്ലൗസുമണിഞ്ഞാണ് മോഷണം നടത്തിയിരുന്നത്. വീട് കുത്തിത്തുറക്കാൻ വേണ്ടി മാത്രമായി പ്രത്യേകം ആയുധങ്ങൾ പ്രതി നിർമ്മിച്ചിരുന്നു.
സമീപകാലത്ത് മോഷണം നടന്ന വീടുകളിൽ കണ്ടെത്തിയ ഒരേ രീതിയിലുള്ള ചെരുപ്പ് അടയാളവും, വീട് കുത്തിത്തുറക്കുന്ന രീതിയുമാണ് പ്രതി ഒരാളാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ചെരിപ്പിന്റെ അടയാളം പിന്തുടർന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഇയാൾക്കെതിരെ 13 കേസുകളും പെരുവന്താനത്ത് രണ്ടും മുരിക്കാശ്ശേരിയിൽ മൂന്നും കോട്ടയം ജില്ലയിലെ പൊൻകുന്നം സ്റ്റേഷൻ പരിധിയിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |